യുഎസില്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ആരംഭിച്ചു
സിന്ധുമോൾ. ആർ
അമേരിക്ക: കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിന്റെ ആദ്യ ഘട്ടത്തിന് അമേരിക്കയില്‍ തുടക്കമായി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യമാണ് രാജ്യത്ത് ആരംഭിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ലോങ് ഐലന്റില്‍ തീവ്രപരിചരണവിഭാഗത്തിലെ നഴ്സ് സാന്ദ്ര ലിന്‍ഡ്സെയാണ് ആദ്യ വാക്സീന്‍ സ്വീകരിച്ചത്. മറ്റ് വാക്‌സിനുകള്‍ സ്വീകരിക്കുന്നതിന് സമാനമമായ അനുഭവം തന്നെയാണ് കൊവിഡ് വാക്‌സിനെടുത്തപ്പോഴും തോന്നിയതെന്ന് ഇവര്‍ പറയുന്നു. വെള്ളിയാഴ്ചയാണു ഫൈസര്‍- ബയോണ്‍ടെക് വാക്സീന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും നല്‍കിയത്. 16 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് അനുമതി. ആദ്യ ഘട്ടത്തില്‍ 30 ലക്ഷം ഡോസാണ് വിതരണം ചെയ്യുക. ഏപ്രിലോടെ 10 കോടി പേര്‍ക്കു വാക്‌സിന്‍ നല്‍കുകയാണു ലക്ഷ്യം. ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബുര്‍ലയും ആദ്യഘട്ടത്തില്‍തന്നെ വാക്സീന്‍ സ്വീകരിക്കും. ജര്‍മന്‍ കമ്പനിയായ ബയോണ്‍ടെക്കുമായി ചേര്‍ന്നാണ് യുഎസിലെ ഫൈസര്‍ വാക്‌സിന്‍ വികസിപ്പിച്ചത്.