സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് എടുക്കുന്ന കാര്യത്തില്‍ ആളുകള്‍ക്ക് സ്വയം തീരുമാനിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മറ്റുരാജ്യങ്ങള്‍ വികസിപ്പിച്ച വാക്സിന്‍ പോലെ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന വാക്സിനും ഫലപ്രദമായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഉയരുന്ന ചില നിരന്തര ചോദ്യങ്ങള്‍ ക്രമപ്പെടുത്തിയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.
കോവിഡ് വാക്സിന്‍ എടുക്കണോയെന്ന് ആളുകള്‍ക്ക് സ്വയം തീരുമാനിക്കാം. കോവിഡ് മുക്തി നേടിയവര്‍ക്കും വൈറസിനെതിരെയുള്ള പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വാക്സിന്‍ സ്വീകരിക്കുന്നതാണ് നല്ലത്. രോഗത്തില്‍ നിന്ന് സംരക്ഷണം നേടാനും കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം പടരാതിരിക്കാനും വാക്സിന്‍ സ്വീകരിക്കുന്നതാണ് ഉചിതമെന്നും മന്ത്രാലയം വിശദീകരിച്ചു.
രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ച് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ശരീരത്തില്‍ വൈറസിനെതിരേയുള്ള ആന്റിബോഡികള്‍ രൂപപ്പെടുകയെന്നും മന്ത്രാലയം വ്യക്തമാക്കി. കാന്‍സര്‍, പ്രമേഹം, രക്താദിമര്‍ദ്ദം തുടങ്ങിയ അസൂഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ക്കും കോവിഡ് വാക്‌സിന്‍ എടുക്കാം. മറ്റു വാക്സിനുകള്‍ക്ക് സമാനമായി സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ കോവിഡ് വാക്സിനും പുറത്തിറക്കുകയുള്ളു. വാക്സിന്‍ എടുക്കുമ്പോള്‍ ചെറിയ പനി, വേദന തുടങ്ങിയ ചില പാര്‍ശ്വഫലങ്ങള്‍ ചിലരില്‍ ഉണ്ടാകം. പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അവ കൈകാര്യം ചെയ്യാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.