KeralaLatestThiruvananthapuram

ടൗണില്‍ പെണ്‍കുട്ടിയെ തടഞ്ഞുവച്ച്‌ തെരുവ് നായ, അടിക്കാനെത്തിയ നാട്ടുകാര്‍ ഒടുവില്‍ ഹാപ്പിയായി

“Manju”

മല്ലപ്പള്ളി : രണ്ടുമാസമായി തെരുവില്‍ അലഞ്ഞ വളര്‍ത്തുനായ ഒടുവില്‍ തന്റെ സ്വന്തം ഉടമയെ കണ്ടെത്തി. കല്ലൂപ്പാറ തുരുത്തിക്കാടുള്ള വീട്ടില്‍ മൂന്ന് വര്‍ഷം മുമ്ബ് കുട്ടിയായി ലഭിച്ച നായയെ ഉടമയും കുടുംബവും ഓമനിച്ച്‌ ചാര്‍ളി എന്ന പേരിട്ട് വളര്‍ത്തിയിരുന്നു. ഉടമയുടെ മക്കളുമായി അമിത സ്‌നേഹമാണ് നായ കാട്ടിയിരുന്നത്. മക്കള്‍ രണ്ടുപേരും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വീടുവിട്ട് പുറത്തുപോയതോടെ നായ ഉടമയുമായി പിണങ്ങുകയായിരുന്നു.

ഇതോടെ മക്കളുടെ സമ്മതത്തോടെ തങ്ങളുടെ സുഹൃത്തിന് നായയെ കൈമാറി. എന്നാല്‍ നായ പുതിയ ഉടമയുമായി അലോഹ്യത്തിലാകുകയും തെരുവിലേക്കിറങ്ങുകയുമായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടുകൂടി മല്ലപ്പള്ളി സ്റ്റാന്റില്‍ ബസിറങ്ങിയ പെണ്‍കുട്ടിയെ കണ്ട് സ്റ്റാന്‍ഡിന്റെ ഏതോ മൂലയില്‍ നിന്നിരുന്ന നായ കുരച്ച്‌ ചാടിക്കൊണ്ട് പാഞ്ഞെത്തുകയായിരുന്നു.

എന്നാല്‍ ആക്രമണം തടയാനെത്തിയ ആളുകളോട് പെണ്‍കുട്ടി വിളിച്ചു പറഞ്ഞത് അടിക്കരുതേ എന്നാണ്. ആക്രമണമല്ല സ്‌നേഹപ്രകടനമാണെന്നും പെണ്‍കുട്ടി പറഞ്ഞു. ഞങ്ങള്‍ ഓമനിച്ചു വളര്‍ത്തിയ നായയാണ് ഉപദ്രവിക്കണ്ട. മണംപിടിച്ചെത്തിയതാണോ നേരിട്ട് കണ്ട് എത്തിയതാണോ എന്നറിയില്ല കുട്ടിയെ ഇടംവലം വിടാതെ പട്ടി തടഞ്ഞുവെച്ചു. നോവാതെ കടിക്കുന്ന പട്ടിയെ കുട്ടി താലോലിക്കുന്നത് കാണുവാന്‍ ആളുകള്‍ തടിച്ചുകൂടി. പട്ടിയുടെ വിവരം കുട്ടി പിതാവിനെ വിളിച്ചറിയിക്കുകയും പുതിയ തുടലുമായി ഉടമ ഓട്ടോയില്‍ ബസ് സ്റ്റാന്‍ഡിലെത്തുകയും പട്ടിയെ ഉടമയുടെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. നിരവധി തവണ നായയെ മര്‍ദ്ദിച്ചവരും ഓടിച്ചുവിട്ടരും ഉള്‍പ്പെടെയുള്ളവര്‍ ഈ സ്‌നേഹപ്രകടനത്തിന്റെ കാഴ്ചക്കാരായിരുന്നു.

 

Related Articles

Back to top button