IndiaInternationalLatest

ജമ്മു കശ്‌മീരില്‍ ഗുപ്‌കാര്‍ മുന്നേറ്റം ; പാലംവലിച്ച കോണ്‍ഗ്രസിന്‌ തിരിച്ചടി

“Manju”

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേകപദവി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ ജനകീയസഖ്യത്തിന് വന്‍ മുന്നേറ്റം. ജില്ലാ വികസനകൗണ്‍സില്‍ (ഡിഡിസി) തെരഞ്ഞെടുപ്പില്‍ ഒടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഗുപ്കാര്‍ സഖ്യം 75 സീറ്റില്‍ ജയിച്ചു. 39 സീറ്റില്‍ ലീഡ് ചെയ്യുന്നു. 48സീറ്റ് ജയിച്ച ബിജെപി 22 സീറ്റില്‍ മുന്നിലാണ്. ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് 13 സീറ്റുമാത്രം നേടി.
കുല്‍ഗാമില്‍ മത്സരിച്ച അഞ്ച് സീറ്റിലും സിപിഐ എം ജയിച്ചു. ജമ്മു ഡിവിഷനില്‍ പ്രതീക്ഷിച്ചതുപോലെ ബിജെപിയാണ് മുന്നില്‍. ഇവിടെ 57 സീറ്റില്‍ ബിജെപിയും 37 സീറ്റില്‍ ഗുപ്കാര്‍ സഖ്യവും മുന്നേറുന്നു. കശ്മീരില്‍ ബിജെപിക്ക് ആദ്യജയം നേടാനായി. ശ്രീനഗറില്‍ ഐജാസ് ഹുസൈനാണ് ജയിച്ചത്.
നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഐ എം, സിപിഐ, ജമ്മുകശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് മൂവ്മെന്റ് എന്നീ പാര്‍ടികളാണ് ഗുപ്കാര്‍ സഖ്യം. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. ആദ്യം സഖ്യത്തിന്റെ ഭാഗമാകാന്‍ തയ്യാറായ കോണ്‍ഗ്രസ് പിന്നീട് പിന്മാറുകയായിരുന്നു.
280 ജില്ലാകൗണ്‍സില്‍ സീറ്റിലേക്ക് 4,200 ഓളം സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 19 വരെ എട്ട് ഘട്ടമായിരുന്നു വോട്ടെടുപ്പ്. ജില്ലാകൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ കണ്ണുതുറപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് നാഷണല്‍കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാരിന് എതിരായ വിധിയെഴുത്താണിതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേകപദവി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് എതിരെ പോരാടുന്ന ഗുപ്കാര്‍ ജനകീയസഖ്യത്തില്‍നിന്ന് അവസാനനിമിഷം പിന്മാറിയ കോണ്‍ഗ്രസിന് ഡിഡിസി തെരഞ്ഞെടുപ്പില്‍ ഏറ്റത് കനത്ത തിരിച്ചടി. സഖ്യത്തിന്റെ ഭാഗമല്ലാതെ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിന്റെ നില പരുങ്ങലിലായി. എല്ലാ മുഖ്യധാരാപാര്‍ടികളും ഒറ്റക്കെട്ടായി ബിജെപിയെ എതിര്‍ക്കുന്നതിനിടെ കോണ്‍ഗ്രസ് അപ്രതീക്ഷിതമായി സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് പ്രഖ്യാപിച്ചത് ജമ്മു കശ്മീരിലെ ജനങ്ങളെ നിരാശരാക്കിയിരുന്നു. കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ താല്‍പ്പര്യപ്രകാരമാണ് സംസ്ഥാനഘടകം അവസാനനിമിഷം പാലം വലിച്ചത്.
ഗുപ്കാര്‍ സഖ്യത്തിന്റെ ഭാഗമായാല്‍ അത് ചൂണ്ടിക്കാട്ടി ബിജെപി മറ്റ് സംസ്ഥാനങ്ങളില്‍ കടന്നാക്രമിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആശങ്ക. എന്നാല്‍, ബിഹാറില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ മാറ്റംവരുത്തിയേക്കുമെന്നാണ് സൂചന.

Related Articles

Back to top button