കെൽട്രോണിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം
ജ്യോതിനാഥ് കെ.പി.
തിരുവനന്തപുരം: കെൽട്രോണിലേയും അനുബന്ധ സ്ഥാപനങ്ങളിലേയും 296 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപ്പറേഷനിൽ 256 പേരെയും അനുബന്ധ സ്ഥാപനങ്ങളായ കണ്ണൂരിലെ കെൽട്രോണ്‍ കംപോണന്റ് കോംപ്ലക്സിലെ 39 പേരേയും കെൽട്രോണ്‍ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡിലെ ഒരാളേയമാണു സ്ഥിരപ്പെടുത്തിയത്.
2019 ഓഗസ്റ്റ് 30 വരെ 10 വർഷമായി തൊഴിലെടുക്കുന്നവരെയാണ് സ്ഥിരപ്പെടുത്തിയത്. കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായാണ് കെൽട്രോണിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്. നിലവിൽ 315 സ്ഥിരം ജീവനക്കാരും 971 കരാറുകാരുമാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്.
ഈ കരാറുകാരിൽ നിന്നാണ് 296 പേരെ സ്ഥിരപ്പെടുത്തിയത്. ഇതോടെ സ്ഥിരം ജീവനക്കാരുടെ എണ്ണം 611 ആയി. ഒഴിഞ്ഞുകിടക്കുന്ന നൂറിലധികം തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇവരെ കൂടി നിയമിക്കുന്നതാടെ സ്ഥിരം ജീവനക്കാരുടെ എണ്ണം 700 കടക്കും.
ദീർഘകാലത്തെ പരിചയസന്പത്ത് കൊണ്ട് നേടിയെടുത്ത കരാർ ജീവനക്കാരുടെ വൈദഗ്ധ്യം സ്ഥാപനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നു കണ്ടാണു തീരുമാനമെന്നു വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. പിഎസ്സിയുടെ സംവരണ നിയമങ്ങൾ പൂർണമായി പാലിക്കപ്പെട്ടാണു നിയമനം. 5.14 കോടിയാണു രൂപയാണ് ഇതുമൂലം കണക്കാക്കുന്ന പ്രതിവർഷ അധിക സാന്പത്തിക ബാധ്യത.