ക്യാന്‍സറിന് പുതിയ മരുന്ന്; ക്യാന്‍സര്‍ ചികിത്സാ രംഗത്ത് നിര്‍ണായക ചുവടുവയ്പ്പുമായി കണ്ണൂര്‍ സര്‍വകലാശാല
കണ്ണൂര്‍ : ക്യാന്‍സര്‍ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പുമായി കണ്ണൂര്‍ സര്‍വകലാശാല. കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്പസിലെ ബയോടെക്നോളജി ആന്‍ഡ് മൈക്രോബയോളജി പഠനവകുപ്പ് ക്യാന്‍സറിനുള്ള മരുന്നുമായി രംഗത്ത്. അന്താരാഷ്ട്ര ശ്രദ്ധനേടിയ ഈ കണ്ടുപിടിത്തം യുഎസ് പേറ്റന്‍റും നേടി.
യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ആന്‍ഡ് ട്രേഡ് മാര്‍ക്ക് ഓഫീസ് നല്‍കിയ പേറ്റന്റിന്റെ പകര്‍പ്പ് ബയോടെക്നോളജി ആന്‍ഡ് മൈക്രോബയോളജി വിഭാഗം പ്രൊഫസര്‍ ഡോ. എ സാബു കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കൈമാറി.
ഡോ. എ സാബു, ഡോ. എം ഹരിദാസ്, ഡോ. പ്രശാന്ത് ശങ്കര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ പത്തു വര്‍ഷത്തെ ഗവേഷണഫലമാണിത്. ഐ.ക്യു.എ.സി ഡയരക്ടറയി സർവ്വകലാശാലയുടെ അക്കാദമിക്ക് പ്രവർത്തനങ്ങളിലും പുരോഗതിക്കും കർമനിരതനായി പ്രവർത്തിക്കുന്ന അദ്ധ്യാപനാണ് സാബു.
കേരളത്തിലെ ഒരു ഗവേഷണ ലബോറട്ടറി കണ്ടെത്തിയ ക്യാന്‍സര്‍വിരുദ്ധ സ്വഭാവമുള്ള ജൈവശാസ്ത്ര സംയുക്തത്തിന് ആദ്യമായാണ് യുഎസ് പേറ്റന്റ് നല്‍കുന്നത്.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.