കോവളം ബീച്ചില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം ; വിനോദസഞ്ചാരികള്‍ക്ക് ഭീഷണി
സിന്ധുമോൾ. ആർ
വിഴിഞ്ഞം: വിനോദസഞ്ചാരികളുടെ പറുദീസയായ കോവളം ബീച്ചിലും തെരുവ് നായശല്യം രൂക്ഷമാകുന്നു. തീരത്തിറങ്ങാന്‍ വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണ് നായ്ക്കള്‍. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ സ്വദേശികളും വിദേശികളും ഇതര സംസ്ഥാനക്കാരായ ടൂറിസ്റ്റുകളുമടക്കം നിരവധി പേര്‍ക്ക് കടിയേറ്റു. വനിതാ പോലീസും ടൂറിസം പോലീസ് എസ്ഐയും അടക്കം നാലു പോലീസുകാരെയും നായ്ക്കള്‍ ആക്രമിച്ചു .മത്സ്യ കച്ചവടക്കാരായ സ്ത്രീകളെയും നായകള്‍ വെറുതെ വിടാറില്ല .
കഴിഞ്ഞ ദിവസം തീരത്തുകൂടെ നടന്നുപോകുകയായിരുന്ന വിദേശ വിനോദസഞ്ചാരികള്ക്കുനേരെയും തെരുവ് നായകള്‍ പാഞ്ഞടുത്തെങ്കിലും ടൂറിസം പോലീസുദ്യോഗസ്ഥര്‍ ഇവയെ വിരട്ടിയോടിച്ചതിനാല്‍ വനിതയടക്കമുള്ള സഞ്ചാരികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. സന്ധ്യമയങ്ങിക്കഴിഞ്ഞാല് തെരുവ് നായകളുടെ ശല്യം കാരണം തീരത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് വിനോദസഞ്ചാരികളടക്കം പരാതിപ്പെടുന്നതായി ടൂറിസം പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോവളം പോലീസ് നഗരസഭ അധികൃതര്‍ക്ക് വിവരം നല്‍കിയതനുസരിച്ച് കോര്പ്പറേഷന് ഉദ്യോഗസ്ഥരെത്തി നായകളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും തെരുവ് നായകളുടെ സംരക്ഷകരെന്നപേരില് എത്തിയ ചിലര്‍ ഇത് തടസപ്പെടുത്തി. തെരുവ് നായകളുടെ ആക്രമണം തടയാന്‍ പ്രതിരോധ നടപടി ഉണ്ടായില്ലെങ്കില്‍ ടൂറിസം മേഖലയ്ക്കുതന്നെ ഇത് വന്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് കച്ചവടക്കാര്‍.