സെക്രട്ടേറിയറ്റിനടുത്ത് തെരുവുനായ ആക്രമണം;മൂന്നുപേര്‍ക്ക് പരിക്ക്
സിന്ധുമോൾ. ആർ
തിരുവനന്തപുരം: വെള്ളിയാഴ്ച വൈകിട്ട് 4.15 ഓട് കൂടിയായിരുന്നു സംഭവം. സെക്രട്ടേറിയറ്റ് അനക്സ് 2ന് സമീപമാണ് തെരുവുനായ ആക്രമണമുണ്ടായത്. പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ആദ്യം കടിയേറ്റത്. തുടര്‍ന്ന് സെക്രട്ടറിയേറ്റ് പരിസരത്തേക്ക് നീങ്ങിയ തെരുവുനായ മറ്റു രണ്ടുപേരെ കൂടി കടിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ആക്രമിച്ചത് പേപ്പട്ടി ആണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പേവിഷ ബാധ ഒഴിവാക്കാനുള്ള ചികിത്സയും പരിക്കേറ്റവര്‍ക്ക് നല്‍കുന്നുണ്ട്. അതേസമയം ടൂറിസം കേന്ദ്രമായ കോവളം ബീച്ചിലും പരിസരത്തും നായ ശല്യം രൂക്ഷമായതായി പരാതി ഉണ്ട്. തീരത്തും പരിസരത്തുമായി 50 ലേറെ തെരുവ് നായകളാണ് അലഞ്ഞുതിരിയുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സ്വദേശികളും വിദേശികളുമടക്കമുള്ള ടൂറിസ്റ്റുകള്‍ക്കും മറ്റ് നിരവധി പേര്‍ക്കും നായകളുടെ കടിയേറ്റിരുന്നു. ടൂറിസം പൊലീസ് എസ്‌ഐയും വനിതാ പൊലീസും അടക്കം നാലു പൊലീസുകാരും നായകളുടെ കടിയേറ്റിരുന്നു. രണ്ട് മത്സ്യ കച്ചവടക്കാരായ സ്ത്രീകളെയും നായകള്‍ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു.