LatestThrissur

അഞ്ച് വര്‍ഷത്തില്‍ ജില്ലയില്‍ വിതരണം ചെയ്തത് 36075 പട്ടയങ്ങള്‍

“Manju”

ഇനിയും വിതരണത്തിനൊരുങ്ങുന്നത് 2361 പട്ടയങ്ങള്‍

വനഭൂമി പട്ടയം നല്‍കിയത് കടമ്പകള്‍ മറികടന്ന്

ബിന്ദുലാൽ തൃശ്ശൂർ

തലമുറകളായി ജീവിച്ചു പോന്ന മണ്ണിന് പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജില്ലയിലെ മുപ്പത്തിനായിരത്തിലേറെ കുടുംബങ്ങള്‍. സ്വന്തം മണ്ണില്‍ ജീവിക്കാനും മരിക്കാനുമുള്ള ഈ കുടുംബങ്ങളുടെ ആഗ്രഹം സഫലമാകുന്നതിന് വേണ്ടി പ്രയത്‌നിച്ചത് ജില്ലാ ഭരണകൂടവും റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമാണ്.
കാലങ്ങളായി കൈവശമുള്ള ഭൂമിയ്ക്ക് പട്ടയമില്ലാതിരുന്ന എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കുന്നതിനായി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍ ഒപ്പമുണ്ടായിരുന്നു. കോവിഡ് പ്രതിരോധ കാലഘട്ടത്തിലും കാലങ്ങളായി കൈവശം വച്ച ഭൂമിക്ക് പട്ടയം തടസമില്ലാതെ നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞു.

പട്ടയ വിതരണം: അഞ്ച് വര്‍ഷത്തില്‍ വിതരണം ചെയ്തത് 36075 പട്ടയങ്ങള്‍

സ്വന്തം കിടപ്പാടമെന്ന സാധാരണക്കാരന്റെ സ്വപ്നത്തിന് സര്‍ക്കാര്‍ കൂടെ നിന്നപ്പോള്‍ ജില്ലയില്‍ വിതരണം ചെയ്തത് 36075 പട്ടയങ്ങള്‍. സ്വന്തമായി ഭൂമിയില്ലാത്ത 2361 കുടുംബങ്ങള്‍ക്ക് കൂടി പട്ടയം നല്‍കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍ ഇപ്പോള്‍.
പട്ടയം ലഭിക്കുന്നതിനായി നിരവധി അപേക്ഷകളാണ് റവന്യൂ വകുപ്പില്‍ ലഭിച്ചത്. ഇതു കൂടാതെ അദാലത്തുകള്‍ വഴിയും പുതിയ അപേക്ഷകള്‍ സ്വീകരിച്ചു. ഓരോ അപേക്ഷയും വില്ലേജ് തലത്തില്‍ അന്വേഷണം നടത്തിയാണ് പട്ടയം നല്‍കുന്നതിനുള്ള തീരുമാനമെടുത്തത്.

താലൂക്കുകളില്‍ തഹസില്‍ദാര്‍മാരും ഇരിങ്ങാലക്കുട, തൃശൂര്‍, കുന്നംകുളം
ലാന്‍ഡ് ട്രൈബ്യൂണലിലെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരുടെയും നേതൃത്വത്തിലാണ് വിതരണം പൂര്‍ത്തിയാക്കിയത്.

22 വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട പട്ടയങ്ങളില്‍ 13 വിഭാഗം പട്ടയങ്ങളാണ് വിതരണം ചെയ്തത്. റോഡ്, തോട്, പുഴ, കായല്‍, കനാല്‍ പുറമ്പോക്കുകള്‍ എന്നീ വിഭാഗങ്ങളിലുള്ള ഭൂമിയുടെ അപേക്ഷകള്‍ നിയമം അനുവദിക്കാത്തതിനാല്‍ നിരസിച്ചു. റവന്യൂ പുറമ്പോക്ക് അല്ലാതെ തദ്ദേശ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ഭൂമി പതിച്ചു നല്‍കാനും വകുപ്പിന് അധികാരമില്ല. ഇക്കാരണത്താലും അപേക്ഷകള്‍ ഒഴിവാക്കേണ്ടി വന്നു.

മൂന്ന് പട്ടയമേളകള്‍ നടത്തിയാണ് ജില്ലയില്‍ 36075 പട്ടയങ്ങളുടെ വിതരണം പൂര്‍ത്തിയാക്കിയത്. കാണം സെറ്റില്‍മെന്റ് പട്ടയങ്ങളാണ് ഏറ്റവും കൂടുതല്‍ വിതരണം ചെയ്തത്. 8145 എല്‍ ടി പട്ടയങ്ങള്‍ ജില്ലയില്‍ നല്‍കി. 84 കോളനി പട്ടയങ്ങളും 4 ലക്ഷംവീട് പട്ടയങ്ങളും 6 മിച്ചഭൂമി പട്ടയങ്ങളും കൈമാറിയിട്ടുണ്ട്. എല്‍.എ. പട്ടയം (280), ദേവസ്വം പട്ടയം (5704), കാണം സെറ്റില്‍മെന്റ് പട്ടയം (20919), വനഭൂമി പട്ടയം (625), സുനാമി പട്ടയം (134), സര്‍വ്വീസ് ഇനാം പട്ടയം (65), 2006 ലെ വനാവകാശ നിയമപ്രകാരം പട്ടികവര്‍ഗക്കാര്‍ക്ക് നല്‍കിയ പട്ടയം (10), കൈവശരേഖ (2), ദൂരഹിതരില്ലാത്ത കേരളം പദ്ധതി (97) എന്നീ പട്ടയങ്ങളാണ് ഇതുവരെ വിതരണം നടത്തിയത്.

2361 പട്ടയങ്ങള്‍ വിതരണം ചെയ്യാനായി ഒരുങ്ങുന്നു

ജില്ലയില്‍ 2361 പട്ടയങ്ങളാണ് വിതരണം ചെയ്യാനായി ഒരുങ്ങുന്നത്. തൃശൂര്‍ കലക്ട്രേറ്റ് ലാന്റ് ട്രിബൂണല്‍ വിഭാഗത്തില്‍ മാത്രം 76 പട്ടയങ്ങള്‍ തയ്യാറായി. 224 പട്ടയങ്ങള്‍ക്ക് ഉത്തരവായി.

തയ്യാറായ പട്ടയം, ഉത്തരവായ പട്ടയം എന്നീ കണക്കുകള്‍ യഥാക്രമം –
തൃശൂര്‍ എല്‍ ആര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ തയ്യാറായ പട്ടയം (273) ഉത്തരവായ പട്ടയം (285), കുന്നംകുളം എല്‍ ആര്‍. സെപ്ഷ്യല്‍ തഹസില്‍ദാര്‍ (140) ( 262), ഇരിങ്ങാലക്കുട എല്‍ആര്‍ സെപ്ഷ്യല്‍ തഹസില്‍ദാര്‍ (89) (504), തൃശൂര്‍ ആര്‍ ആര്‍ സെപ്ഷ്യല്‍ തഹസില്‍ദാര്‍ തയാറായ പട്ടയം (109), പുഞ്ച ഓഫീസ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ തയ്യാറായ പട്ടയം (90), സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍ എ (90) എന്നിങ്ങനെയാണ് പട്ടയങ്ങള്‍ വിതരണത്തിനായി ഒരുങ്ങുന്നത്.
ജില്ലയില്‍ 1086 പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറായി. 1275 പട്ടയങ്ങള്‍ ഉത്തരവായി.

വനഭൂമി പട്ടയം നല്‍കിയത് കടമ്പകള്‍ ഏറെ മറികടന്ന്

തൃശൂരില്‍ വനഭൂമി പട്ടയം നല്‍കിയത് കടമ്പകള്‍ ഏറെ മറികടന്നാണ്. വനഭൂമി പതിവ് നടപടി ത്വരിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം ഉത്തരവിറക്കിയിരുന്നു. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കാണ് പട്ടയത്തിന് അര്‍ഹത. കേന്ദ്രാനുമതി ലഭിച്ച ഭൂമികളില്‍ വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമല്ലാത്ത കേസുകളിലും പട്ടയം നല്‍കാന്‍ ഉത്തരവിറക്കി. ഭൂമിയിലെ മരവില ഒഴിവാക്കിയും പട്ടയം നല്‍കുന്നതിന് കലക്ടര്‍ക്ക് അനുമതി നല്‍കി. 2019 ജൂണ്‍ 22ന് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കി. ചില കാര്യങ്ങളില്‍ സ്പഷ്ടീകരണം ലഭ്യമാക്കി 2020 മാര്‍ച്ച് 20ന് വീണ്ടും സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് തീര്‍ത്ത പ്രതികൂല സാഹചര്യങ്ങളും അതിജീവിച്ചാണ് 328 വനഭൂമി പട്ടയം നല്‍കാനായത്. വനഭൂമി പതിവ് നടപടി ത്വരിതപ്പെടുത്താന്‍ മന്ത്രി എ സി മൊയ്തീന്‍, ഗവ. ചീഫ് വിപ്പ് കെ രാജന്‍, മുരളി പെരുനെല്ലി എംഎല്‍എ, കലക്ടര്‍ എസ് ഷാനവാസ് എന്നിവര്‍ നിരന്തരം ഇടപെട്ടു. രേഖകള്‍ സമയത്ത് നല്‍കാത്ത കേസുകള്‍ തീര്‍പ്പാക്കാന്‍ 2000 ത്തില്‍പരം അപേക്ഷകര്‍ക്കായി വില്ലേജ്തലത്തില്‍ അദാലത്തുകള്‍ നടത്തി രേഖകള്‍ ഹാജരാക്കാന്‍ അവസരം നല്‍കി. ഇത്തരത്തില്‍ 1265 അപേക്ഷകര്‍ക്ക് രേഖകള്‍ ഹാജരാക്കാനും സര്‍വെ നടത്താനുമായി. സര്‍വേ വേഗത്തിലാക്കാന്‍ 53 ജീവനക്കാരെ പ്രത്യേകം നിയോഗിച്ചു. ഹിയറിങ്, സ്‌കെച്ച്, മഹസര്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റ് ഓഫീസുകളില്‍നിന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയ ജീവനക്കാരേയും നിയോഗിച്ചു. 12 വാഹനങ്ങളും അഞ്ചു ലക്ഷം രൂപ പ്രത്യേക ഫണ്ടായും അനുവദിച്ചു. കോവിഡ് ഭീഷണിക്കിടയിലും പട്ടയങ്ങള്‍ തയ്യാറാക്കാനായി.

സംയുക്ത പരിശോധന പൂര്‍ത്തിയാക്കിയ 3000 ത്തോളം അപേക്ഷകള്‍ കേന്ദ്രാനുമതിക്കായി പത്തുവര്‍ഷം മുമ്പ് മാനുവലായി അയച്ചിരുന്നു. എന്നാല്‍ ഇവ വീണ്ടും ഓണ്‍ലൈനായി അപേക്ഷിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രം മടക്കിയിരുന്നു. ഇവ വീണ്ടും അപേക്ഷിച്ച് ജിപിഎസ് സര്‍വേ നടത്താന്‍ പത്ത് ജിപിഎസ്(ഗ്ലോബല്‍ പൊസഷനിങ് സിസ്റ്റം) ഉപകരണങ്ങള്‍ സര്‍വേ വകുപ്പിന് വാങ്ങി നല്‍കി. ഇതുപയോഗിച്ച് സര്‍വെ പൂര്‍ത്തീകരിച്ചു. കേന്ദ്രാനുമതി ലഭിച്ചാലുടന്‍ ഈ പട്ടയവിതരണം സാധ്യമാകും. 2016 ജൂണ്‍ മുതല്‍ 2020 നവംബർ വരെ 36075 പട്ടയങ്ങളും 625 വനഭൂമി പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.

Related Articles

Back to top button