സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം വാക്‌സിന്‍ വികസിപ്പിച്ചതോടെ ഇന്ത്യയെ ലോകരാജ്യങ്ങള്‍ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വാക്‌സിന്‍ വിതരണം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യയുടെ വാക്‌സിന്‍ വിതരണ യജ്ഞം പുരോഗമിക്കുന്നതോടെ മറ്റു രാജ്യങ്ങള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കും. ഇന്ത്യയുടെ വാക്‌സിനും നമ്മുടെ നിര്‍മാണശേഷിയും മനുഷ്യനന്മയ്ക്കു വേണ്ടിയാവണം ഉപയോഗപ്പെടുത്തേണ്ടത്. അതാണ് നമ്മുടെ പ്രതിജ്ഞാബദ്ധതയാണ് ”. പ്രധാനമന്ത്രി പറഞ്ഞു.
ഏത് ബുദ്ധിമുട്ടുകളെ അവഗണിച്ചും മരുന്നുകളും വൈദ്യസഹായവും ലോകത്തിലെ 150-ല്‍ അധികം രാജ്യങ്ങള്‍ക്ക് നല്‍കുന്ന രാജ്യമാണ് ഇന്ത്യ. പാരസെറ്റാമോളോ, ഹൈഡ്രോക്‌സി ക്ലോറോക്വീനോ പരിശോധനാ യന്ത്രങ്ങളോ ആകട്ടെ, സാധിക്കുന്ന എല്ലാ ശ്രമങ്ങളും മറ്റ് രാജ്യങ്ങളിലെ ജനങ്ങളെ രക്ഷിക്കാന്‍ ഇന്ത്യ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന്‍ സ്വീകരിക്കുന്നവര്‍ മാസ്‌ക് മാറ്റുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ തെറ്റുകള്‍ ചെയ്യരുത്. കാരണം രണ്ടാമത്തെ ഡോസിനു ശേഷമാണ് പ്രതിരോധശേഷി വരുന്നത് . ചരിത്രത്തില്‍ ഇതുവരെ ഇത്രയും വലിയതോതില്‍ വാക്സിനേഷന്‍ നടത്തിയിട്ടില്ല. മൂന്നുകോടിയില്‍ താഴെ ജനസംഖ്യയുള്ള നൂറിലധികം രാജ്യങ്ങളുണ്ട്. എന്നാല്‍ ഇന്ത്യ ആദ്യഘട്ടത്തില്‍ മാത്രം മൂന്നുകോടി ജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുകയാണ്. രണ്ടാംഘട്ടത്തില്‍ ഇത് 30 കോടി ആക്കേണ്ടതുണ്ട്. മോദി കൂട്ടിച്ചേര്‍ത്തു .