സിന്ധുമോൾ. ആർ
കൊട്ടാരക്കര; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കൊട്ടാരക്കര അസി.സെഷന്‍സ് കോടതി ഭര്‍ത്താവിന് 7 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കീഴാറ്റൂര്‍ ഇടമുളയ്ക്കല്‍ സ്വദേശിനിയായ സിന്ധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഉറുകുന്ന് അണ്ടൂര്‍പച്ച റോഡ് പുറമ്പോക്കില്‍ അനില്‍ വിലാസത്തില്‍ എം.അനിലി(35)നെയാണ് കോടതി ശിക്ഷ നല്‍കിയിരിക്കുന്നത്. പിഴ തുകയില്‍ രണ്ട് ലക്ഷം രൂപ സിന്ധുവിന് നല്‍കണം. 2012 ഡിസംബര്‍ 24ന് പുലര്‍ച്ചെ 2.15നാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.
കീഴാറ്റൂര്‍ ഇടമുളയ്ക്കലിലെ വീടിന്റെ ഹാളില്‍ കിടന്നുറങ്ങിയ സിന്ധുവിന്റെ കഴുത്ത് അനില്‍ കറിക്കത്തി കൊണ്ട് മുറിയ്ക്കുകയുണ്ടായി. ബഹളം കേട്ട് എത്തിയ ബന്ധുക്കള്‍ സിന്ധുവിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് സുഖം പ്രാപിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ സിന്ധുവിനെ അനില്‍ ഉപദ്രവിച്ചിരുന്നുവെന്നാണ് മൊഴി. അസി.സെഷന്‍സ് ജഡ്ജി കെ.എം. രതീഷ്കുമാറാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീ.പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.സുനില്‍കുമാര്‍ ഹാജരായി.