IndiaLatest

സിപിഎം നാളെ മുതല്‍ ഗൃഹസന്ദര്‍ശനത്തിന്

“Manju”

തിരുവനന്തപുരം: യുഡിഎഫും കോണ്‍ഗ്രസും സര്‍വ സന്നാഹവുമായി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ സാഹചര്യത്തില്‍ മറുതന്ത്രവുമായി സിപിഎം. നാളെ മുതല്‍ ഗൃഹസമ്ബര്‍ക്ക പരിപാടിക്ക് ഒരുങ്ങുകയാണ് സിപിഎം. ഈ മാസം 31 വരെ സംസ്ഥാനത്ത് ഉടനീളം ഈ പരിപാടി നടത്തും. ജനങ്ങളെ കേള്‍ക്കുക ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൃഹ സന്ദര്‍ശനം ആരംഭിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ഇക്കാര്യം അറിയിച്ചു. യുഡിഎഫിനെ തുറന്നുകാണിക്കുക കൂടിയാണ് ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പുതുമുഖങ്ങളെ രംഗത്തിറക്കാനും സിപിഎം ശ്രമം നടത്തുന്നുണ്ട്. ഭരണം നയിക്കാന്‍ പരിചയസമ്ബത്തുള്ളവരും മത്സര രംഗത്തുണ്ടാവും. അതേസമയം മരണം വരെ എംഎല്‍എമാരായി ഇരിക്കുന്ന രീതി സിപിഎമ്മിന് ഇല്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. ഭരണം നയിക്കാനോ മണ്ഡലം നിലനിര്‍ത്താനോ അനിവാര്യമായവരെ മാത്രമേ മൂന്നാം തവണ മത്സരത്തിന് ഇറക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ച നേട്ടം ആവര്‍ത്തിക്കാനുറച്ചാണ് ഗൃഹ സന്ദര്‍ശന പരിപാടി സിപിഎം പ്ലാന്‍ ചെയ്യുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച ജനപിന്തുണയാണ് എല്‍ഡിഎഫിന് ലഭിച്ചതെന്ന് വിജയരാഘവന്‍ പറഞ്ഞു. ഇത് സര്‍ക്കാരിനുള്ള അംഗീകാരമാണ്. ജനോപകാര പദ്ധതികള്‍ക്ക് മികച്ച സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്. ഇടതുപക്ഷ സര്‍ക്കാര്‍ ഒരിക്കലും വര്‍ഗീയതയുമായി സന്ധി ചെയ്യില്ല. തീവ്ര ഹിന്ദുത്വ ശക്തികള്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. അതിനെ ദുര്‍ബലപ്പെടുത്താന്‍ മതാധിഷ്ഠിത രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്കാണ് യുഡിഎഫ് തയ്യാറായത്. കേരള സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചെന്നും വിജയരാഘവന്‍ പറഞ്ഞു.
പ്രതിപക്ഷം ഒരിക്കലും സാധാരണക്കാരന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ല. ബിജെപിയെയും മറ്റം കൂട്ടുപിടിച്ച്‌ സര്‍ക്കാരിനെ തകര്‍ക്കാനാണ് ശ്രമിച്ചത്. കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനെ പോലും യുഡിഎഫ് ന്യായീകരിച്ചെന്നും വിജയരാഘവന്‍ പറഞ്ഞു. അതേസമയം മൂന്ന് തിരഞ്ഞെടുപ്പുകളില്‍ നേതൃത്വം കൊടുത്ത ഉമ്മന്‍ ചാണ്ടി എല്‍ഡിഎഫിന് വെല്ലുവിളിയാവില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. ചൊവ്വാഴ്ച്ച സിപിഎം സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കും.
അതേസമയം എല്‍ഡിഎഫും കോണ്‍ഗ്രസിനെ പോലെ കേരള യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. വിജയരാഘവനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ജാഥ നയിക്കുക. വടക്കന്‍ മേഖല, തെക്കന്‍ മേഖലാ എന്നിങ്ങനെ തരംതിരിച്ചാണ് ചാധ. എല്‍ഡിഎഫ് യോഗത്തില്‍ ജാഥയുടെ ഷെഡ്യൂള്‍ തീരുമാനിക്കും. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഈ മാസം 31ന് ആരംഭിക്കുന്നുണ്ട്. അതിന് ശേഷമായിരിക്കും എല്‍ഡിഎഫിന്റെ ജാഥ.

Related Articles

Back to top button