ദിനോസറുകളുടെ കാൽപ്പാട് കണ്ടെത്തി നാലുവയസ്സുകാരി
സിന്ധുമോൾ. ആർ
വെയില്‍സ്: വെയില്‍സിലെ ഒരു ബീച്ചില്‍ ദിനോസറുകളുടെ കാല്‍പ്പാട് കണ്ടെത്തി നാലുവയസുകാരി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബ്രിട്ടനില്‍ കണ്ടെത്തിയ ദിനോസറുകളുടെ കാല്‍പ്പാടുകളില്‍ ഏറ്റവും വ്യക്തതയുള്ള കാല്‍പ്പാടാണ് ഇത്. 220 ദശലക്ഷം വര്‍ഷം പഴക്കമുള്ള കാല്‍പ്പാടാണ് ലില്ലി വൈല്‍ഡര്‍ എന്ന നാല് വയസുകാരി കണ്ടെത്തിയത്. ദിനോസറുകള്‍ എങ്ങനെ നടന്നു എന്ന് മനസ്സിലാക്കാന്‍ ഈ കാല്‍പ്പാടുകള്‍ ശാസ്ത്രജ്ഞരെ സഹായിക്കും.
ലില്ലി വൈല്‍ഡര്‍ കണ്ടെത്തിയ ദിനോസര്‍ കാല്‍പ്പാടുകളുടെ ചിത്രവും വെയില്‍സ് മ്യൂസിയം ഷെയര്‍ ചെയ്തിട്ടുണ്ട്. പിതാവിനോടൊപ്പം കടല്‍തീരത്ത് കൂടി നടക്കുമ്പോഴാണ് ലില്ലി വൈല്‍ഡര്‍ ദിനോസറുകളുടെ കാല്പാടുകള്‍ കണ്ടെത്തിയത്. 10 സെന്റിമീറ്റര്‍ (3.9 ഇഞ്ച്) നീളമുള്ള കാല്‍പ്പാടുകള്‍ ഏത് തരം ദിനോസറുകളുടേതാണെന്ന് കൃത്യമായി തിരിച്ചറിയാന്‍ കഴിയിഞ്ഞില്ലെങ്കിലും, ചില വസ്തുതകള്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് നാഷണല്‍ മ്യൂസിയം ഓഫ് വെയില്‍സ് പാലിയന്റോളജി ക്യൂറേറ്റര്‍ സിണ്ടി ഹൊവെല്‍സ് പറഞ്ഞതായി എന്‍ ബി സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
75 സെന്റിമീറ്റര്‍ (29.5 ഇഞ്ച്) ഉയരവും 2.5 മീറ്റര്‍ (ഏകദേശം 8 അടി) നീളവുമുള്ള ഒരു ദിനോസറിന്‍്റെ കാല്‍പ്പാടുകളായിരിക്കും ഇതെന്നാണ് നിഗമനം. രണ്ട് പിന്‍കാലുകളില്‍ നടന്ന് മറ്റ് ചെറിയ മൃഗങ്ങളെയും പ്രാണികളെയും സജീവമായി വേട്ടയാടുന്ന ഒരു വാല്‍ ഉള്ള ചെറിയ മൃഗമാണിത് എന്നും നിഗമനമുണ്ട്. കാല്‍പ്പാടുകള്‍ നിയമപരമായി ഏറ്റെടുക്കുന്നതിനായി നേച്ചുറല്‍ റിസോഴ്‌സസ് വെയില്‍സില്‍ നിന്ന് പ്രത്യേക അനുമതി ലഭിച്ചു. ഈ ആഴ്ച ഫോസില്‍ വേര്‍തിരിച്ചെടുത്ത് നാഷണല്‍ മ്യൂസിയം കാര്‍ഡിഫിലേക്ക് കൊണ്ടുപോകും. അത് അവിടെ സൂക്ഷിക്കും. ഇത് വഴി ശാസ്ത്രജ്ഞര്‍ക്ക് ദിനോസറുകളുടെ കാല്പാദങ്ങളുടെ യഥാര്‍ഥ ഘടനയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിച്ചേക്കുമെന്ന് നാഷണല്‍ മ്യൂസിയം വെയില്‍സ് വക്താവ് പറഞ്ഞു.