സിന്ധുമോൾ. ആർ
ബംഗളൂരു: എയ്‌റോ ഇന്ത്യ 2021 പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. യെലഹങ്കയിലെ വ്യോമസേന കേന്ദ്രത്തിലാണ് പ്രദര്‍ശനം നടക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ പരിപാടി മൂന്ന് ദിവസത്തേക്ക് ചുരുക്കിയിട്ടുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച വ്യോമ പ്രദര്‍ശനമാണ് എയ്‌റോ ഇന്ത്യ.
കൊവിഡിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വ്യോമസേന കേന്ദ്രത്തിലേക്ക് കടക്കുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബിസ്‌നസ് പ്രതിനിധികള്‍ക്ക് മാത്രമായിരിക്കും പ്രദര്‍ശന സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. മുന്‍ വര്‍ഷങ്ങളില്‍ അഞ്ച് ദിവസമാണ് പരിപാടി സംഘടിപ്പിക്കാറുള്ളത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് മൂന്ന് ദിവസമാക്കുകയായിരുന്നു.
പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ തത്സമയം പ്രദര്‍ശനം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ കാണിക്കുന്നതിനും ഇതുവഴി കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് എയ്‌റോ ഇന്ത്യ 21 പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി 83 തേജസ് എംകെ 1എ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യന്‍ വ്യോമസേനയും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും തമ്മില്‍ ധാരണയായി.