കൊവിഡ് വ്യാപനം രൂക്ഷം
സിന്ധുമോൾ. ആർ
റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താത്ക്കാലിക വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ആരോഗ്യപ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരുമടക്കം എല്ലാവര്‍ക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇന്ന് രാത്രി (ഫെബ്രുവരി 3) ഒന്‍പത് മണിയോടെ ഈ വിലക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് സൗദി ഔദ്യോഗിക പ്രസ് ഏജന്‍സിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍.
മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ യുഎഇ, ഈജിപ്റ്റ് എന്നിവര്‍ക്ക് പുറമെ ലെബനന്‍,തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശന വിലക്ക്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, അയര്‍ലന്‍ഡ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക്. യുഎസ്, അര്‍ജന്റീന, ബ്രസീല്‍, പാകിസ്ഥാന്‍, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്‍, സൗത്ത് ആഫ്രിക്ക തുടങ്ങിയവയാണ് താത്ക്കാലിക വിലക്ക് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രാജ്യങ്ങള്‍.
രാജ്യത്തെ ആളുകള്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് സൗദി ആരോഗ്യ മന്ത്രി തൗഫിഖ് അല്‍ റാബിയ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യാത്രാ വിലക്ക് സംബന്ധിച്ച പ്രഖ്യാപനം എത്തുന്നത്. ഗള്‍ഫ് മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. രാജ്യത്ത് ഇതുവരെ 367,800 അധികം കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 6,370 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണനിരക്കില്‍ നിലവില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണം കൂടി വരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.