സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ കുറിച്ച് വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം നല്‍കുന്നത് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍. കേരളത്തില്‍ പ്രതിവാര ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാള്‍ വളരെയധികം കൂടുതലാണെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. ഓരോ ആഴ്‌ചയിലെ കണക്കില്‍ രാജ്യത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 1.82 ശതമാനം മാത്രമാണ്. എന്നാല്‍ കേരളത്തില്‍ ഇത് 11.2 ശതമാനമാണ്. ഇന്ത്യയിലാകെ 70 ശതമാനം രോഗവും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളം, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.
സംസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയ കേന്ദ്രസംഘം ആരോഗ്യമേഖലയിലെ പ്രമുഖരുമായും സര്‍ക്കാരുമായും ചര്‍ച്ച നടത്തി. പ്രതിദിന രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിലും കേരളവും മഹാരാഷ്‌ട്രവുമാണ് മുന്നില്‍. മറ്റ് സംസ്ഥാനങ്ങളിലെ കണക്കെടുത്താല്‍ രാജ്യത്ത് രോഗം കുറയുകയാണ്.കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്. ഇതില്‍ 44.8 ശതമാനം രോഗികള്‍ കേരളത്തിലാണ് ഏതാണ്ട് ആകെ നിരക്കിന്റെ പകുതിക്കടുത്തോളം.
രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ച 97.38 ശതമാനം പേരും വാക്‌സിനേഷന്‍ പ്രക്രിയയില്‍ തൃപ്‌തി രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചത് മദ്ധ്യപ്രദേശിലാണ് 73.6 ശതമാനം. കേരളത്തില്‍ 57.9 ശതമാനമാണ് നിരക്ക്. സംസ്ഥാനങ്ങളില്‍ ഏഴാമതാണ് കേരളം. ഏറ്റവും കുറവ് വാക്‌സിനേഷന്‍ നിരക്ക് പുതുച്ചേരിയിലാണ്. കേന്ദ്ര സംഘത്തില്‍ ആരോഗ്യമന്ത്രാലയ പ്രതിനിധി ഡോ.രുചി ജെയിന്‍, ഡോ.രവീന്ദ്രന്‍ എന്നിവരാണുളളത്. നാളെ കോട്ടയത്തും കോഴിക്കോടുമാണ് സംഘം സന്ദര്‍ശനം നടത്തുക