തിരുവനന്തപുരം: അന്താരാഷ്ട്ര ചലചിത്ര മേളയ്ക്ക് രജിസ്റ്റർ ചെയ്ത 20 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ചലച്ചിത്ര മേള ബുധനാഴ്ച തിരുവനന്തപുരത്ത് തുടങ്ങാനിരിക്കെ ടാഗോർ തീയേറ്റർ ഹാളിൽ നടത്തിയ പരിശോധനയിലാണ് ഡെലിഗേറ്റ്‌സുകൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. 1500 പേരെ പരിശോധിച്ചതിൽ 20 പേരുടെ പരിശോധനാ ഫലം പോസിറ്റീവ് ആവുകയായിരുന്നു.
20 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ചലച്ചിത്ര മേളയ്ക്കും കൊറോണ ഭീഷണിയാകുകയാണ്. നാളെ കൂടി ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഡെലിഗേറ്റുകൾക്ക് കൊറോണ പരിശോധനയ്ക്ക് അവസരം ഉണ്ടാകും. അതിനുശേഷം എത്തുന്നവർക്ക് സ്വന്തം നിലയിൽ പരിശോധന നടത്തേണ്ടിവരും.
കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് നാല് നഗരങ്ങളിലായി പല ഘട്ടങ്ങളായാണ് ഇക്കുറി ചലച്ചിത്ര മേള നടക്കുന്നത്. 2500 പേർക്കാണ് ആകെ പ്രവേശനം അനുവദിക്കുക. വിവിധ തീയേറ്ററുകളിലായി 2116 സീറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. തീയേറ്ററുകളിൽ പകുതി സീറ്റുകളിൽ മാത്രമായിരിക്കും പ്രവേശനം.