റാഞ്ചി : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. സംഭവത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ബോക്കോറോ ജില്ലയിലാണ് സംഭവം.
ജുമ്രാ പഹദ് വനപ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് പോലീസ്-സിആർപിഎഫ് സംയുക്ത സംഘം പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചത്.
ഇതിനിടെ സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിലാണ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. അൻപതോളം ഭീകരരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.
സിആർപിഎഫ് ശിപായികളായ സത്യേന്ദ്ര സിംഗ്, വിഷ്ണു സിംഗ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്കുകൾ ഗുരുതരമാണെന്നാണ് വിവരം. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സിആർപിഎഫ് സംഘം മേഖല വളഞ്ഞിരിക്കുകയാണ്. കമ്യൂണിസ്റ്റ് ഭീകരരെ നേരിടാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തിയിട്ടുണ്ട്.