ശ്രീനഗർ : ഭീകരന്റെ കുടുംബത്തെ സന്ദർശിക്കാൻ തന്നെ അനുവദിച്ചില്ലെന്ന ആരോപണവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. സന്ദർശനം തടസ്സപ്പെടുത്താൻ വീട്ടുതടങ്കലിൽ ആക്കിയെന്നും മെഹബൂബ പറഞ്ഞു. ട്വിറ്ററിലൂടെയാണ് മെഹബൂബ ആരോപണവുമായി രംഗത്ത് വന്നത്.
വ്യാജ ഏറ്റുമുട്ടലിൽ സൈന്യം കൊലപ്പെടുത്തിയ അത്തർ മുഷ്താക്കിന്റെ കുടുംബത്തെ സന്ദർശിക്കാൻ തന്നെ അനുവദിച്ചില്ലെന്ന് മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു. മകന്റെ മൃതദേഹം വിട്ട് തരണമെന്ന് ആവശ്യപ്പെട്ട പിതാവിനെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. കശ്മീരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തെ വിശ്വസിപ്പിക്കാനാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും മെഹബൂബ ആരോപിച്ചു. ജമ്മു കശ്മീർ ജനത അനുഭവിക്കുന്ന പ്രശ്‌നങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്നും മറച്ചുവെയ്ക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്നും മെഹബൂബ കൂട്ടിച്ചേർത്തു.