സൗദിയിൽ ലോക്ക്ഡൗൺ വീണ്ടും 20 ദിവസത്തേക്ക് കൂടി നീട്ടി.
റിയാദ് : കൊറോണ വ്യാപനം വർധിച്ച സാഹചര്യത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയ ഭാഗീക ലോക്ക്ഡൗൺ 20 ദിവസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഹോട്ടലുകളിലും കഫെകളിലും ഇരുന്നു ഭക്ഷണം കഴിക്കുന്നതിനുള്ള വിലക്ക് തുടരും. പുറത്തു നിന്ന് ഓർഡർ നൽകി ഭക്ഷണ വാങ്ങാൻ മാത്രമാണ് അനുമതിയുള്ളത്.
കല്ല്യാണം, പൊതു പരിപാടികൾ തുടങ്ങിയ ആഘോഷങ്ങളും 30 ദിവസത്തേക്ക് നേരത്തെ തന്നെ നിരോധിച്ചിരുന്നു. 20 പേരിൽ അധികം ഒന്നിച്ചു കൂടുന്നതിനും വിലക്കുണ്ട്. സിനിമ തീയേറ്ററുകൾ, ഇൻഡോർ ഗെയിമുകൾ, ഇത്തരം സ്ഥലങ്ങളിലെ റെസ്റ്റോറന്റ്കൾ, ഷോപ്പിംഗ് മാളുകൾ, ഗെയിംസ്, കായിക കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാൻ പാടില്ല. സാഹചര്യങ്ങൾ വീണ്ടും വിലയിരുത്തിയശേഷം നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുമെന്നു ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ 24 മണിക്കൂറും ആവർത്തിച്ചാൽ 48 മണിക്കൂറും അടച്ചുപൂട്ടും. വീണ്ടും ആവർത്തിച്ചാൽ പിഴയും മറ്റ് നിയമ നടപടികളും നേരിടേണ്ടിയും വരും. സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും നിർബന്ധമായും നിരീക്ഷണ വിധേയമാക്കും.