തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിന് ഉത്തരവാദികളായ പോലീസുകാരെ പിരിച്ചുവിടും. പിരിച്ചുവിടാനുള്ള അന്വേഷണ കമ്മീഷന്റെ ശുപാർശ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. വാഗമൺ സ്വദേശി രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെ കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റിസ് നാരായണക്കുറിപ്പിന്റെ കണ്ടെത്തലും ശുപാർശകളടങ്ങിയ റിപ്പോർട്ടും പൊതുവായി അംഗീകരിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
രാജ്കുമാറിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ ഭരണഘടനയുടെ അനുഛേദം 311(2) പ്രകാരം പിരിച്ചുവിടാനുള്ള ശുപാർശയും ഇതിൽ ഉൾപ്പെടുന്നുണ്ട്. 2019 ജൂൺ 12നാണ് ഹരിതാ ഫിനാൻസ് ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ് കുമാറിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാൽ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരിൽ നാല് ദിവസം ക്രൂരമായി മർദ്ദിച്ചു.
ആദ്യഘട്ടത്തിൽ ഹൃദയാഘാതമാണെന്ന് കാണിച്ച് കേസ് ഒത്തുതീർപ്പ് ആക്കാനായിരുന്നു പോലീസിന്റെ ശ്രമം. കുറ്റം മറയ്ക്കാൻ വ്യാജ തെളിവുകളും പോലീസ് ഉണ്ടാക്കി. എന്നാൽ റീപോസ്റ്റ്‌മോർട്ടത്തിലൂടെ സത്യം പുറത്തുവരികയായിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭായോഗം ശുപാർശകൾ അംഗീകരിച്ചതോടെ കുറ്റക്കാരായ പോലീസുകാരുടെ പിരിച്ചുവിടൽ ഉടൻ നടപ്പാക്കും.