ടൂൾക്കിറ്റ് പ്രചരിപ്പിച്ചത് തെറ്റല്ല; ദിഷയെ മോചിപ്പിക്കണം: പ്രകാശ് കാരാട്ട്
ഡൽഹി : കർഷക നിയമങ്ങളുടെ പ്രതിഷേധത്തിൻറെ മറവിൽ ടൂൾകിറ്റ് പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ ബംഗളൂരു സ്വദേശിനി ദിഷ രവിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ദിഷ രവിയുടെ അറസ്റ്റ് ഡൽഹി പോലീസിന്റെ ഗൂഢാലോചനയായിരുന്നു എന്നാണ് കാരാട്ട് പറഞ്ഞത്. ഗ്രേറ്റ ടൂൾക്കിറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ദിഷയെ പോലീസ് അറസ്റ്റ് ചെയ്തത്.
ഗ്രേറ്റ തുൻബർഗും ദിഷ രവിയെപ്പോലെതന്നെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി പ്രവർത്തക മാത്രമാണ്. പ്രതിഷേധക്കാർക്ക് പിന്തുണ നൽകുന്ന ടൂൾക്കിറ്റ് പ്രചരിപ്പിച്ചതിൽ ഒരു തെറ്റുമില്ല. ഇത് ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.
സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബർഗിന്റെ ടൂൾക്കിറ്റ് പ്രചരിപ്പിച്ചതിനാണ് ഡൽഹി പോലീസ് ദിഷയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ ചോദ്യം ചെയ്യുകയും ചെയതു.
കർഷക നിയമങ്ങളുടെ പ്രതിഷേധത്തിൻറെ മറവിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നതായാണ് ദിഷാ രവിയെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ ഡൽഹി പോലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യൻ ഭരണകൂടത്തിനെതിരെ അസംതൃപ്തി പ്രചരിപ്പിക്കാൻ ഖാലിസ്താൻ അനുകൂല സംഘടനകളുമായി ഇവർ പദ്ധതികൾ ആസൂത്രണം ചെയ്തതായും പോലീസ് വ്യക്തമാക്കുന്നു. നിലവിൽ ദിഷ പോലീസ് കസ്റ്റഡിയിലാണ്.