ലഡാക്ക് അതിർത്തിൽ ആദ്യമായി മൊബൈൽ ടവർ സ്ഥാപിച്ച് ബിഎസ് എൻ എൽ
ശ്രീനഗർ : ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലും ഇനി ബിഎസ് എൻ എൽ വഴി ആശയവിനിമയം നടത്താം . കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം ലഡാക്കിൽ മൊബൈൽ ടവർ സ്ഥാപിച്ച് ബി എസ് എൻ എൽ . പാംഗോംഗ് സോ തടാകത്തിന്റെ തെക്കേ അറ്റത്തുള്ള മെരാക്, ഖക്തെഡ് ഗ്രാമങ്ങളിലാണ് ആദ്യമായി മൊബൈൽ കണക്റ്റിവിറ്റി ആരംഭിച്ചത്. മെറാക്കിലെ ബിഎസ്‌എൻഎൽ ടവർ ചുഷുൽ കൗൺസിലർ കൊഞ്ചോക്ക് സ്റ്റാൻജിൻ ഉദ്ഘാടനം ചെയ്തു.
അതേ സമയം ഗ്രാമത്തിൽ ആദ്യമായി മൊബൈൽ കണക്ഷനുകൾ ലഭിച്ചത് ആഘോഷമാക്കുകയാണ് തദ്ദേശവാസികൾ . ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെയാണ് ലഡാക്കിൽ ഏറെ വികസന പദ്ധതികൾ വരാൻ ആരംഭിച്ചത് .
നുബ്ര പ്രദേശത്ത് ഏഴ് മൊബൈല്‍ ടവറുകളും, ലേയില്‍ 17 ടവറുകളും , സന്‍സ്‌കറില്‍ 11 ടവറുകളും, കാര്‍ഗിലില്‍ 19 ടവറുകളും നിയന്ത്രണ രേഖയുടെ തൊട്ടടുത്തു കിടക്കുന്ന പ്രദേശമായ ദെമ്‌ചോക്കില്‍ ഒരു ടവറും നിര്‍മ്മിക്കാൻ കഴിഞ്ഞ വർഷം തന്നെ മോദി സർക്കാർ തീരുമാനിച്ചിരുന്നു .
അതേ സമയം അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ മൊബൈല്‍ ടവറുകള്‍ നിര്‍മ്മിക്കുന്നത് ചൈനയെ വീണ്ടും ചൊടിപ്പിക്കും എന്നാണ് സൂചന . മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതു വഴി അതിര്‍ത്തി മേഖലകളിൽ ആശയവിനിമയ സൗകര്യം കൂടുതല്‍ സുഗമമായി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.