IndiaKeralaLatest

ബ്രസീലിലെ മാറക്കാന സ്റ്റേഡിയം ഇനി പെലെയുടെ പേരില്‍

“Manju”

റിയോ: കണ്ണീരായും കനലായും ഓരോ ബ്രസീലുകാരന്‍റെയും ഹൃദയത്തില്‍ കൊത്തിവെച്ച നാമമാണ് മാറക്കാന സ്റ്റേഡിയം. 1950ല്‍ രണ്ടു ലക്ഷത്തോളം നാട്ടുകാരെ സാക്ഷിനിര്‍ത്തി ലോകകിരീടമുയര്‍ത്താമെന്ന സ്വപ്നവുമായി എത്തിയവര്‍ അവസാനം തോരാകണ്ണീരുമായി മടങ്ങിയ അതേ വേദി. അന്ന് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും ബ്രസീല്‍ ഫുട്ബാളിനൊപ്പം ലോകം ചേര്‍ത്തുവിളിക്കുന്ന നാമം. രാജ്യം ലോകത്തിന് ദാനമായി നല്‍കിയ ഇതിഹാസതാരം എഡ്സണ്‍ അരാന്‍റസ് ഡോ നാസിമെന്റോ എന്ന സാക്ഷാല്‍ പെലെ തന്‍റെ 1000ാം കരിയര്‍ ഗോള്‍ കുറിച്ച മൈതാനത്തിന്റെ പേരു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നു.

മാറക്കാന സ്റ്റേഡിയത്തിന് പെലെയുടെ പേരിടാനാണ് തീരുമാനം. പോര്‍ച്ചുഗീസ് ഭാഷയില്‍ രാജാവ് എന്നര്‍ഥമുള്ള റീ എന്ന പദം കൂടി ചേര്‍ത്ത് എഡ്സണ്‍ അരാന്‍റസ് ഡോ നാസിമെന്റൊറീ പെലെ സ്റ്റേഡിയംഎന്നാകും ഇനി മാറക്കാന വിളിക്കപ്പെടുക.

റിയോ ഡി ജനീറോ സംസ്ഥാന ഗവര്‍ണര്‍ അംഗീകാരം നല്‍കുന്ന മുറക്ക് പേരുമാറ്റം പൂര്‍ത്തിയാകും.

ബ്രസീല്‍ മുന്നേറ്റനിര ഭരിച്ച പെലെ രാജ്യത്തിനായി മൂന്നു തവണ ലോകകപ്പ് നേടി റെക്കോഡ് കുറിച്ചിട്ടുണ്ട്. 1969ല്‍ സാന്റോസിനായി കളിക്കുമ്പോഴാണ് 1,000ാം ഗോള്‍ നേടുന്നത്. വാസ്കോ ഡ ഗാമ ക്ലബിനെതിരെയായിരുന്നു മത്സരം.

1950നു ശേഷം 2014ലെയും ലോകകപ്പ് ഫുട്ബാള്‍ കലാശപ്പോരും ഇവിടെയാണ് നടന്നിരുന്നത്. അന്ന് അര്‍ജന്‍റീനയെ ഒരു ഗോളിന് മടക്കി ജര്‍മനി കപ്പില്‍ മുത്തമിട്ടിരുന്നു. 2016ലെ റയോ ഒളിമ്ബിക്സിന്‍റെ ഉദ്ഘാടന വേദിയും മാറക്കാനയായിരുന്നു. 1950ലെ ചരിത്രപ്രധാനമായ ലോകകപ്പ് ഫൈനലില്‍ ഇരിപ്പിടം ലക്ഷം പേര്‍ക്കായിട്ടും രണ്ടു ലക്ഷം പേര്‍ കളി കാണാനെത്തിയെന്നാണ് കണക്കുകള്‍. അവരുടെ മുമ്പിലായിരുന്നു ഇന്നും കദനം പെയ്യുന്ന ഓര്‍മയായ തോല്‍വി. 78,838 പേര്‍ക്കാണ് നിലവില്‍ ഈ സ്റ്റേഡിയത്തില്‍ ഒരേ സമയം കളി കാണാനാവുക.

മാറക്കാന മൈതാനം നിര്‍മാണത്തിന് മുന്നിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ മരിയോ ഫിലോയുടെ പേരിലായിരുന്നു ഇതുവരെയും മൈതാനം. ആ പേരാണ് മാറ്റുന്നത്.

Related Articles

Back to top button