KeralaLatest

പേരാമ്പ്ര സ്വദേശിയെ തട്ടിക്കൊണ്ട് പോയ കേസ് : വില്യാപ്പള്ളി സ്വദേശി അറസ്റ്റില്‍

“Manju”

വി.എം.സുരേഷ് കുമാർ

വടകര: നാദാപുരത്ത് വച്ച് പേരാമ്പ്ര സ്വദേശിയായ അജ്നാസിനെ തട്ടിക്കൊണ്ട് പോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വില്യാപ്പള്ളി സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്.ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. അതേസമയം സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ അജ്നാസിനെതിരെ മട്ടന്നൂര്‍ പൊലിസിന്‍റെ അന്വേഷണം തുടരുകയാണ്.

ഫെബ്രുവരി 19 ന് പുലര്‍ച്ചെ സുഹൃത്തുക്കളോടൊപ്പം വോളിബോള്‍ മത്സരം കണ്ട് തിരിച്ച് പോകുന്നതിനിടെയാണ് പേരാമ്പ്ര സ്വദേശിയായ അജ്നാസിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് അന്വേഷണം സംഘം കണ്ടെത്തി. രണ്ട് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അജ്നാല് നാദാപുരം പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയും ചെയ്തു.

ഊട്ടിയിലേക്കാണ് അജ്നാസിനെ ഇന്നോവ കാറില്‍ തട്ടിക്കൊണ്ട് പോയത്. ഈ കാര്‍ ഓടിച്ചത് ഇപ്പോള്‍ അറസ്റ്റിലായ വില്യാപ്പള്ളി സ്വദേശി കുന്നോത്ത് മുഹമ്മദാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നേരത്തെ അറസ്റ്റിലായ മീത്തലെ അടയങ്ങാട് അന്‍സാറും മറ്റ് രണ്ട് പേരും വാഹനത്തിലുണ്ടായിരുന്നു. വാഹത്തില്‍ വച്ച് അജ്നാസിനെ സംഘം മര്‍ദ്ദിച്ചു. പരിക്ക് പുറത്ത് കാണാത്ത രീതിയിലായിരുന്നു മര്‍ദ്ദനം.

ഊട്ടിക്ക് സമീപം പോത്തഗിരിയിലെ ഒരു തേയിലത്തോട്ടത്തിന് നടുവിലുള്ള ഹോട്ടലിലേക്കാണ് സംഘം അജ്നാസിനെ കൊണ്ട് പോയത്. അവിടെയെത്തി മണിക്കൂറുകള്‍ക്കകം തന്നെ സംഘം അജ്നാസിനെ വിട്ടയക്കുകയായിരുന്നു. പ്രധാന സൂത്രധാരനായ കാര്‍ത്തികപ്പള്ളി സ്വദേശി തോട്ടോളി ഫൈസലിനെ നാദാപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

ഫൈസലിന് വേണ്ടി കൊണ്ട് വന്ന ഒന്നേകാല്‍ കിലോ സ്വര്‍ണ്ണം മട്ടന്നൂരില്‍ വച്ച് അജ്നാസ് തട്ടിയെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ട് പോകല്‍ അരങ്ങേറിയത്. നമ്പര്‍ പ്ലേറ്റ് നീക്കിയ ഇളം നീല നിറമുള്ള ഇന്നോവ കാറിലാണ് നാദാപുരത്ത് നിന്ന് അജ്നാസിനെ കയറ്റിക്കൊണ്ട് പോയത്.

കാറില്‍ പല വഴികളിലൂടെ കിലോമീറ്ററുകള്‍ കറക്കിയ ശേഷം വില്യാപ്പള്ളി ചേരിപ്പൊയില്‍ പള്ളി ഗ്രൗണ്ടില്‍ വച്ച് വെള്ള ഇന്നോവ കാറിലേക്ക് മാറ്റിക്കയറ്റി. ഈ വാഹനത്തിലാണ് പോത്തഗിരിയില്‍ എത്തിച്ചത്.

തട്ടിക്കൊണ്ട് പോയ ഇന്നോവയില്‍ ഉണ്ടായിരുന്ന രണ്ട് പേരടക്കം ഇനി അഞ്ച് പേരെ കൂടി പിടികൂടാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. മട്ടന്നൂരില്‍ വച്ച് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ അജ്നാസിനെ റിമാന്‍റ് ചെയ്തിരുന്നു. അജ്നാസിനെ കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഈ കേസില്‍ മട്ടന്നൂര്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

 

Related Articles

Back to top button