India
ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ പ്രതി ആരിസ് ഖാന് വധശിക്ഷ
ന്യൂഡൽഹി: ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ പോലീസ് ഇൻസ്‌പെക്ടർ മോഹൻ ചന്ദ് ശർമ്മ കൊല്ലപ്പെട്ട കേസിൽ പ്രതിയ്ക്ക് വധശിക്ഷ. ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരനായ ആരിസ് ഖാൻ കുറ്റക്കാരനാണെന്ന് നിരീക്ഷിച്ച സാകേത് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ നടപടി. ആരിസ് ഖാന് വധശിക്ഷയ്ക്ക് പുറമെ 11 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. അപൂർവ്വങ്ങളിൽ അപൂർവ്വം എന്നാണ് കേസിനെ കോടതി വിശേഷിപ്പിച്ചത്. നേരത്തെ, 2013ൽ കേസിലെ മറ്റൊരു പ്രതിയായ ഷഹസാദിനെ കോടതി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. 2008ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ആതിഫ് അമീൻ, സാജിദ്, ഷഹസാദ് എന്നിവരോടൊപ്പം ചേർന്നാണ് ആരിസ് ഖാൻ കൊല നടത്തിയതെന്ന് വിധിന്യായത്തിൽ പറയുന്നു. ഇതിൽ ആതിഫ് അമീനും സാജിദും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്ന് 10 വർഷം കഴിഞ്ഞാണ് ആരിസ് ഖാൻ പിടിയിലായത്. ഡൽഹിയിലും രാജ്യത്തെ വിവിധയിടങ്ങളിലും നടന്ന ബോംബ് സ്ഫോടനങ്ങളിൽ ആരിസ് ഖാന് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു.