IndiaLatest

മിന്നലായി കേരള വനിതകള്‍

“Manju”

ഇന്ദോര്‍: മുംബൈയെ വീഴ്ത്തിയ പോരാട്ടവീര്യം ചോരാതെ കാത്ത കേരളം ദേശീയ വനിതാ സീനീയര്‍ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കരുത്തരായ പഞ്ചാബിനെയും തകര്‍ത്ത് മുന്നോട്ട്. 55 പന്തില്‍ 72 റണ്‍സുമായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത മിന്നുമണിയുടെ മികവില്‍ പഞ്ചാബിനെ 67 റണ്‍സിനാണ് കേരള വനിതകള്‍ പരാജയപ്പെടുത്തിയത്.50 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടി. ഷാനിയും 38 പന്തില്‍ 34 റണ്‍സെടുത്ത എസ്. സജനയും മിന്നുമണിക്ക് മികച്ച പിന്തുണ നല്‍കിയപ്പോള്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം 48.4 ഓവറില്‍ 216 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ 50 ഓവറില്‍ ഒമ്ബതു വിക്കറ്റിന് 149 റണ്‍സില്‍ തളച്ചാണ് കേരളം ഗംഭീര ജയം സ്വന്തമാക്കിയത്. പുറത്താകാതെ 50 റണ്‍സെടുത്ത ബി.എന്‍. മീനയൊഴികെ മറ്റാര്‍ക്കും പഞ്ചാബ് ഇന്നിങ്സില്‍ പിടിച്ചുനില്‍ക്കാനായില്ല. കേരളത്തിനുവേണ്ടി ജിപ്സ വി. ജോസഫും അലീന സുരേന്ദ്രനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സജനയും മൃദുലയും ഓരോ വിക്കറ്റെടുത്തു. മൂന്നു പഞ്ചാബി താരങ്ങളെ റണ്ണൗട്ടാക്കി മിന്നുമണി ഫീല്‍ഡിങ്ങിലും തിളങ്ങി.

ഭൂമികയും (ആറ്) മുംബൈക്കെതിരെ സെഞ്ച്വറി നേടിയ ജിന്‍സി ജോര്‍ജും (നാല്) എളുപ്പം തിരിച്ചുകയറിയപ്പോള്‍ രണ്ടിന് 16 റണ്‍സെന്ന അപകടകരമായ നിലയിലായിരുന്നു കേരളം. ഈ ഘട്ടത്തില്‍ ഒത്തുചേര്‍ന്ന ഷാനിയും അക്ഷയയും (29) കൂടുതല്‍ വിക്കറ്റ് കളയാതെ ക്രീസില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. 27ാം ഒാവര്‍ വരെ ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ ടീം സ്കോര്‍ 94ലെത്തി. 87പന്ത് നേരിട്ട് 29 റണ്‍സെടുത്ത അക്ഷയ പുറത്തായതിനുപിന്നാലെ അതേ സ്കോറില്‍ ഷാനിയും മടങ്ങി. 66 പന്തില്‍ എട്ടു ഫോറടക്കമാണ് ഷാനി 50ലെത്തിയത്. തൊട്ടുടനെ ഐ.വി. ദൃശ്യയും (ഒന്ന്) തിരിച്ചുകയറിയതോടെ അഞ്ചു വിക്കറ്റിന് 96 റണ്‍സെന്ന നിലയിലായി കേരളം.ഈ പ്രതിസന്ധിഘട്ടത്തില്‍ ക്രീസിലൊത്തുചേര്‍ത്ത മിന്നുമണിയും സജനയും ചേര്‍ന്ന് വെടിക്കെട്ട് ബാറ്റിങ്ങുമായി കളംവാണതോടെ കേരളം 200 കടക്കുകയായിരുന്നു. വയനാട്ടുകാരായ ഇരുവരും ആറാം വിക്കറ്റില്‍ 79 പന്തില്‍ 99 ചേര്‍ത്തതോടെയാണ് ടീം പൊരുതാവുന്ന ടോട്ടലിലെത്തിയത്. നാലു ഫോറടക്കം 38 പന്തില്‍ 34 റണ്‍സെടുത്ത സജന പുറത്തായതിനു പിന്നാലെ അഞ്ചോവര്‍ ബാക്കിയിരിക്കെ മിന്നുമണിയും പവലിയനിലെത്തി. 11 ഫോറും ഒരു സിക്സുമടങ്ങിയതായിരുന്നു മിന്നുമണിയുടെ തകര്‍പ്പന്‍ ഇന്നിങ്സ്.

Related Articles

Back to top button