വാമനപുരം: സമവായത്തിനെത്തിയ നേതാവിനോട് പൊട്ടിത്തെറിച്ച് രമണി പി നായർ.സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി തെറ്റി നിൽക്കുന്ന രമണി പി നായരെ അനുനയിപ്പിക്കാൻ എത്തിയ മുതിർന്ന കോൺഗ്രസ് നേതാവിനോടാണ് കെപിസിസി ജനറൽ സെക്രട്ടറി രമണി പി നായർ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ 3 തവണയായി സീറ്റ് തരാമെന്ന് പറഞ്ഞ് തന്നെ നേതൃത്വം പ്പറ്റിക്കുകയായിരുന്നു.
ഇത്തവണ സീറ്റുണ്ടാകും എന്ന് പലരും ഉറപ്പു നൽകിയതുമാണ്. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ പതിവുപോലെ ഇക്കുറിയും എന്നെ ഒഴിവാക്കി. എങ്കിലും താന്‍ എന്നും കോണ്‍ഗ്രസുകാരിയായിരിക്കുമെന്ന് രമണി പി നായര്‍ വ്യക്തമാക്കി.
സമൂഹത്തില്‍ അത്ര മതിപ്പ് ഇല്ലാത്ത ഒരു വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കി. തികഞ്ഞ മദ്യപാനിയെന്ന് എതിര്‍ഭാഗത്തുള്ളവര്‍ വാദിക്കുന്ന വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കിയത് തന്നെ പോലുളള വനിതാ പ്രവര്‍ത്തകരെ പൊതുമധ്യമത്തില്‍ അപമാനിക്കുന്നതിന് തുല്യമാണെന്നും രമണി പറയുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് വെഞ്ഞാറമൂട് ഡിവിഷൻ വനിതാ സംവരണമായിരുന്നു. കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയായി ആദ്യം തീരുമാനിച്ചതും നാമനിർദേശ പത്രിക സമർപ്പിച്ചതും ആനാട്ടുള്ള മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം സുനിതകുമാരിയെയാണ്. ഇവർ ആദ്യഘട്ടം പ്രചരണവും ആരംഭിച്ചു. എന്നാൽ നോമിനേഷൻ കൊടുക്കാനുള്ള അവസാന തീയതി ഉച്ചയോടെ പ്രവാസി കോൺഗ്രസ് നേതാവ് ഒദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് നോമിനേഷൻ കൊടുക്കുകയായിരുന്നു.
ഈ വനിതയെ സ്ഥാനാർത്ഥി ആക്കാൻ എല്ലാ സഹായവും ചെയ്തത് നിലവിലെ വാമനപുരം അസംബ്ലി മണ്ഡലം സ്ഥാനാർത്ഥിയായിരുന്നു. ഇതിനുള്ള പ്രത്യുപകരമായാണ് രമണി പി നായരെ വെട്ടി ഇയാളെ സ്ഥാനാർത്ഥിയാക്കിയതെന്നാണ് ആരോപണം.