KeralaLatest

പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുന്നു

“Manju”

കൊച്ചി: കഴിഞ്ഞ കുറേ ദിവസങ്ങളായി പെട്രോള്‍, ഡീസല്‍ വിലകളില്‍ വലിയ മാറ്റമില്ലാതെ തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകാത്തത്. കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91.64 രൂപയാണ് വില. ഡീസലിനാകട്ടെ 86.23 രൂപയാണ്. കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും നിലവില്‍ ഇന്ധനവില സര്‍വകാല റെക്കോഡാണ്. കൂടാതെ, 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ചില്ലറ ഇന്ധന വില ഇപ്പോള്‍.

ഇന്ധന വിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായത് ഫെബ്രുവരി 27ന് ആയിരുന്നു. അന്ന് പെട്രോളിന് ലിറ്ററിന് 24 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 97.57 രൂപയും ഡീസലിന് 88.60 രൂപയുമാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 91.17 രൂപയും ഡീസലിന് 81.47 രൂപയുമാണ് വില. ചെന്നെയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93.11 രൂപയും ഡീസലിന് 86.45 രൂപയുമാണ് വില. കൊല്‍ക്കത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിന് – 91.35 രൂപയും ഡീസലിന് – 84.35 രൂപ യും ആണ് വില. രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ്. നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കും ആണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം, തമിഴ്നാട്, അസം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് വില വര്‍ദ്ധനവില്‍ കുറവ് വന്നിരിക്കുന്നത്.

മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും ഇന്ധനവിലയില്‍ വര്‍ദ്ധനവ് ഉണ്ടാക്കാത്ത സ്ഥിതിവിശേഷം ഉണ്ടായിരുന്നു. കര്‍ണാടക, ബിഹാര്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമയത്തും വിലയില്‍ ഒരു മാസത്തിലേറെ മാറ്റം വന്നിരുന്നില്ല. എന്നാല്‍, ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍, ജെറ്റ് ഇന്ധനം എന്നിവയുടെ വില ജി എസ് ടിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം വന്നില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ വ്യക്തമാക്കി.

ജി എസ് ടി കൗണ്‍സിലില്‍ ഇതുവരെ സംസ്ഥാനങ്ങള്‍ ഇന്ധനം ജി എസ് ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. എല്ലാ ഘടകങ്ങളും പരിഗണിച്ച്‌ ഉചിതമായ സമയത്ത് പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കൗണ്‍സില്‍ പരിഗണിച്ചേക്കാമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതിനിടയില്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയതായി ഒരു സെസ്സും ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

നിലവില്‍ രാജ്യത്തെ പെട്രോളിനും ഡീസലിനും മുകളില്‍ റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്സ്, അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്പ്മെന്റ് സെസ്സ് എന്നിവ ചുമത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അടിസ്ഥാന എക്സൈസ് തീരുവ, സ്പെഷ്യല്‍ അഡീഷണല്‍ എക്സൈസ് തീരുവ എന്നിവയ്ക്ക് പുറമേയാണ് ഇത് ഇടാക്കുന്നത്. 2021 ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്റര്‍ 2.5 രൂപയും, ലിറ്ററിന് നാല് രൂപയും കാര്‍ഷിക സെസ്സ് പ്രഖ്യാപിച്ചിരുന്നു. ഈ പുതിയ സെസ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അടിസ്ഥാന എക്‌സൈസ് തീരുവ (ബിഇഡി) പ്രത്യേക അധിക എക്‌സൈസ് തീരുവ (എസ്‌ഇഡി) എന്നിവയില്‍ കുറവ് വരുത്തിയിരുന്നു

Related Articles

Back to top button