കൊറോണയെ തുടർന്ന് ലോക് ഡൗൺ വന്നതോടെ പെരുവഴിയിലായ കഥകളി കലാകാരന്മാർക്ക് സഹായവും ജീവാമൃതവുമാവുകയാണ് ഒരു വാട്സാപ്പ് കൂട്ടായ്മ. കഥകളി കലാകാരനായ ചെട്ടികുളങ്ങര ഉണ്ണിക്കൃഷ്ണനും കഥകളി കലാകാരിയായ രഞ്ജിനി നായരും സുഹൃത്ത് അഡ്വ. ദേവീ പ്രസാദും ചേർന്നപ്പോൾ സംസ്ഥാനത്ത് അവശതയനുഭവിക്കുന്ന കഥകളി കലാകാരന്മാർക്ക് ഒരു ആശ്വാസമായി മാറുകയായിരുന്നു. ഇതുവരെ 22 ലക്ഷം രൂപയാണ് ഇവർ നേതൃത്വം നൽകുന്ന വാട്സാപ്പ് കൂട്ടായ്മയായ ‘ജീവാമൃതം ചെട്ടികുളങ്ങര’ സഹായധനമായി കഥകളി കലാകാരന്മാർക്ക് നൽകിയത്..
പതിമൂന്ന് വർഷമായി മോസ്കോയിൽ ജോലി ചെയ്യുകയാണ് ചെട്ടികുളങ്ങര ഉണ്ണികൃഷ്ണൻ. വേൾഡ് മലയാളി ഫെഡറേഷൻ റഷ്യൻ ഘടകം സെക്രട്ടറി കൂടിയാണ് അദ്ദേഹം. കൊറോണ കാലത്ത് റഷ്യയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിന്റെ മുൻനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന പ്രവാസജീവിതത്തിൽ മസ്‌ക്കറ്റിലെയും പിന്നീട് യുഎഇ ലെയും കഥകളിയരങ്ങുകളിലെ നിറസാന്നിദ്ധ്യമായിരുന്ന കലാകാരിയാണ് പാലക്കാട് പുത്തൂർ നിവാസിയായ രഞ്ജിനി നായർ. വിവിധ എമിരേറ്റ്സുകളിലെ കഥകളി സംഘാടനത്തിലും അരങ്ങിലും ശക്തമായ വനിതാ സാന്നിദ്ധ്യമായിരുന്നു ഈ കലാകാരി. ദുബായ് ഇന്ത്യൻ കോൺസുലേറ്റ്, അബുദാബി ഇന്ത്യൻ എംബസി എന്നിവയുമായി സഹകരിച്ചായിരുന്നു കഥകളി അവതരിപ്പിച്ചിരുന്നത്.
മാവേലിക്കര കോടതിയിലെ അഭിഭാഷകനും എഴുത്തുകാരനും അക്ഷരാ ബുക്ക് സ്റ്റാൾ ഉടമയുമാണ് അഡ്വ, ടി.എൻ ദേവീ പ്രസാദ്..