ന്യൂഡല്‍ഹി: സാമൂഹിക–സാമ്പത്തിക സംവരണങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കപ്പെടുമ്പോള്‍ നിലവിലെ സാമൂഹികാവസ്ഥയില്‍ ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രീം കോടതി. പരിഷ്കൃത സമൂ.ഹത്തില്‍ സാമ്ബത്തിക സംവരണമാകും നിലനില്‍ക്കുകയെന്നും ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. മറാത്ത സംവരണ നിയമം ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നതിനിടെയാണ് സുപ്രപീംകോടതിയുടെ പരാമര്‍ശം.
സാമ്പത്തിക സംവരണമാകും നിലനില്‍ക്കുക. അത് അടിസ്ഥാനപരവും നയപരവുമായ കാര്യമായതിനാല്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണ്. പരിഷ്‌കൃത സമൂഹത്തില്‍ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെക്കാള്‍ സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം എന്ന വാദങ്ങള്‍ അംഗീകരിക്കാനാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. സംവരണപരിധി മറികടന്നുള്ള മറാത്ത സംവരണം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ 1992-ലെ മണ്ഡല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കണോ എന്ന് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബഞ്ച് വാദം പൂര്‍ത്തിയാക്കി. സംവരണ പരിധി 50 ശതമാനം കടക്കാന്‍ പാടില്ലെന്ന ഇന്ദ്രസാഹ്നി കേസിലെ വിധി പുനഃപരിശോധിക്കുന്നതില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ അനുകൂല നിലപാടാണ് അറിയിച്ചത്.
മറാത്ത സമുദായത്തിന് വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി എന്നിവയില്‍ അനുവദിക്കുന്ന സംവരണം 12-13 ശതമാനമാണ്. മഹാരാഷ്ട്രയിലെ ഈ നിയമം കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 50 ശതമാനം എന്ന സംവരണ പരിധി ലംഘിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നിയമം റദ്ദാക്കിയത്. 50 ശതമാനത്തിനു മുകളില്‍ സംവരണം നല്‍കുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യാവകാശത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി 1992-ല്‍ സാഹ്നി കേസില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഭൂരിപക്ഷം സംസ്ഥാനങ്ങളും പുനഃപരിശോധനയെ അംഗീകരിച്ചാല്‍ സംവരണ പരിധി ഉയര്‍ത്തുന്നതില്‍ അന്തിമ വിധിയുണ്ടാകും.