മരണത്തോട് മല്ലിടുന്ന പങ്കാളിക്കായി വിരമിക്കൽ പ്രഖ്യാപിച്ച് വനിതാ ഫുട്‌ബോളർ
സിഡ്നി : മനസ്സ് നിറഞ്ഞ പ്രണയത്തിനു മുന്നിൽ ആസ്‌ട്രേലിയയിലെ പ്രമുഖ വനിതാ ഫുട്‌ബോളറായ റാലി ഡോബ്‌സണിനു തന്റെ കരിയർ പ്രശ്നമായിരുന്നില്ല . ക്യാന്‍സര്‍ ബാധിതനായ പങ്കാളിയോടൊപ്പം മുഴുവന്‍ സമയവും ചിലവഴിക്കുന്നതിനായാണ് ഓസ്‌ട്രേലിയന്‍ വനിതാ ടീം സ്‌ട്രൈക്കര്‍ റാലി ഡോബ്‌സണ്‍ വിരമിക്കൽ പ്രഖ്യാപിച്ചത് . എന്നാൽ വിരമിക്കൽ പ്രഖ്യാപിച്ചതിനു ശേഷം നടന്നത് ഏറെ ഹൃദയസ്പർശിയായ കാഴ്ച്ചകളാണ്.
വിരമിക്കൽ പ്രഖ്യാപിച്ച ഡോബ്‌സണ്‍ നേരെ ചെന്നത് കോര്‍ണര്‍ ഫ്‌ളാഗിനരികേ ഇരുന്ന പങ്കാളി മാറ്റ് സ്‌റ്റോനമിനരികിലേയ്ക്കാണ്. ഡോബ്‌സണ്‍ അടുത്തെത്തിയപ്പോള്‍ സ്‌റ്റോനം കീശയില്‍ നിന്നൊരു കുഞ്ഞ് പെട്ടി പുറത്തെടുത്തു. അതില്‍ നിന്ന് ഒരു ചെറിയ മോതിരവും. പിന്നെ അത് തുറന്ന് മുട്ടുകുത്തി ഡോബ്‌സനോട് മനസ്സമ്മതം ചോദിച്ചു. നിറഞ്ഞ മിഴികളോടെ ഡോബ്സൻ സമ്മതം അറിയിച്ചു .
സ്‌റ്റോനം മുട്ടുകുത്തിനിന്ന് മോതിരം അണിയിക്കുന്നതിന് സ്റ്റേഡിയം ഒന്നടങ്കം സാക്ഷികളായിരുന്നു. മോതിരമണിഞ്ഞശേഷം ഡോബ്‌സണ്‍ പൊട്ടിക്കരഞ്ഞുകൊണ്ട് സ്‌റ്റോനമിനെ ആശ്ലേഷിക്കുമ്പോള്‍ സ്‌റ്റേഡിയം കരഘോഷം കൊണ്ട് നിറഞ്ഞു. ‘എന്റെ കായിക ഇനത്തേക്കാള്‍ വലുതാണ് അവന്‍. എന്റെ ലോകം അവനാണ്.’ വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം റാലി പറഞ്ഞു.
സ്‌റ്റോനം നാളുകളായി ക്യാൻസർ ചികിത്സയിലാണ്. 12 കീമോതെറാപ്പിക്കു ശേഷം കൂടുതല്‍ ചികിത്സക്കായി ന്യൂസൗത്ത് വെയ്ല്‍സിലേയ്ക്ക് പോകുകയാണ് . ഈ സാഹചര്യത്തിലാണ് ഓസ്‌ട്രേലിയക്കു വേണ്ടി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച റാലി ഡോബ്‌സണ്‍ പങ്കാളിയെ പരിചരിക്കുന്നതിനു വേണ്ടി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
തലച്ചോറിലെ അര്‍ബുദത്തിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന മുന്‍ ഫുട്‌ബോള്‍ താരം കൂടിയാണ് സ്‌റ്റോനം .ആറു വര്‍ഷം മുന്‍പ് ഒരു മത്സരത്തിനിടെ ബോധരഹിതനായി വീണ സ്റ്റോനമിന് പിന്നീട് വിദഗ്ദ്ധ പരിശോധനയിലാണ് തലച്ചോറിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്.
സ്‌റ്റോനത്തിനു മെയ് വരെ റേഡിയോ തെറാപ്പി ഉണ്ട് . അതുകഴിഞ്ഞ് ഒരു കൊല്ലം കീമോതെറാപ്പി. ഇതിന് തുണയാവാനാണ് ഡോബ്‌സണ്‍ കളി നിര്‍ത്തി കൂടെ പോകുന്നത്.