Palakkad

പാലക്കാടിന് വേണ്ടി മാസ്റ്റർപ്ലാൻ അവതരിപ്പിച്ച് മെട്രോമാൻ

“Manju”

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിന് വേണ്ടി വികസന മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് മെട്രോമാൻ ഇ. ശ്രീധരൻ. പ്രസ്‌ക്ലബ്ബിൽ നടന്ന പരിപാടിയിൽ മാദ്ധ്യമപ്രവർത്തകർക്ക് മുൻപാകെയാണ് അദ്ദേഹം മാസ്റ്റർ പ്ലാൻ പുറത്തിറക്കിയത്. ഏഴ് മേഖലകളിലെ പദ്ധതികൾ തരംതിരിച്ച് ഉൾപ്പെടുത്തി തയ്യാറാക്കിയ മാസ്റ്റർ പ്ലാനിൽ പാലക്കാട് മണ്ഡലത്തിന്റെ സമഗ്രവികസനമാണ് മുന്നോട്ടുവെയ്ക്കുന്നത്. പ്രധാനമന്ത്രിക്ക് മുൻപാകെ മാസ്റ്റർ പ്ലാൻ സമർപ്പിക്കുമെന്നും കേന്ദ്രസർക്കാരിന്റെ സഹായത്തോടെ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശുദ്ധജലം, ടൂറിസം, കായികരംഗം, വിദ്യാഭ്യാസം, സാംസ്‌കാരികമേഖല, വ്യവസായം, തൊഴിലവസരം തുടങ്ങി ഏഴ് ഭാഗങ്ങളാണ് മാസ്റ്റർ പ്ലാനിൽ ഉളളത്. മണ്ഡലത്തിലുടനീളം 24 മണിക്കൂറും ശുദ്ധജലം ലഭ്യമാക്കാനുളള സംവിധാനം, ഖരമാലിന്യ സംസ്‌കരണത്തിന് ഊന്നൽ തുടങ്ങിയ കാര്യങ്ങൾ മാസ്റ്റർ പ്ലാൻ മുന്നോട്ടുവെയ്ക്കുന്നു. 2018-19 ലുണ്ടായ പ്രളയം പോലുളള കെടുതികളിൽ നിന്നും മണ്ഡലത്തെ സംരക്ഷിക്കുന്നതിനുളള മാർഗങ്ങൾ പഠിച്ച് നടപടികൾ സ്വീകരിക്കുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

വിനോദസഞ്ചാര മേഖലയിൽ പാലക്കാടിന് കാര്യമായ വികസനം ഉണ്ടായിട്ടില്ല. കോട്ട, മലമ്പുഴ എന്നീ രണ്ട് സ്ഥലങ്ങൾ മാത്രമാണ് പാലക്കാട് വിനോദസഞ്ചാര മേഖലയിൽ ഉളളത്. ഇവിടെ തന്നെ സഞ്ചാരികളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ സ്ഥലങ്ങളിൽ വിനോദസഞ്ചാര സൗകര്യങ്ങൾ ഒരുക്കുന്നത് പരിഗണിക്കും.

പാലക്കാടാണ് താൻ ജനിച്ചത്. 1942 മുതൽ 49 വരെ തന്റെ വിദ്യാഭ്യാസവും പാലക്കാടായിരുന്നു. എന്നാൽ 70 വർഷത്തിന് ശേഷം പാലക്കാടേക്ക് തിരിച്ചുവരുമ്പോൾ അന്നും ഇന്നും വലിയ വികസനമൊന്നും കണ്ടിട്ടില്ലെന്ന് ഇ ശ്രീധരൻ പറഞ്ഞു. ഇക്കാര്യം പരിശോധിച്ചപ്പോൾ ഒരു മാസ്റ്റർ പ്ലാനിന്റെ അഭാവമാണ് പാലക്കാടിനെ വികസനത്തിൽ പിന്നോട്ടടിച്ചതെന്ന് മനസിലായി. അതിന്റെ അടിസ്ഥാനത്തിലാണ് പ്ലാനിന് രൂപം നൽകിയത്.

തിരിച്ചുവരവിൽ തന്റെ ശ്രദ്ധയിൽപെട്ട അടിയന്തിര പദ്ധതികളാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ച് കൊല്ലത്തേക്കുളള മാസ്റ്റർ പ്ലാനാണ് തയ്യാറാക്കിയത്. വിവിധ ഡിപ്പാർട്ട്‌മെന്റുകളുമായി ചർച്ച ചെയ്ത് നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button