ഇടുക്കി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരായ അശ്ലീല പരാമർശത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് മുൻ എംപി ജോയിസ് ജോർജ്. പരാമർശം അനുചിതം ആയിരുന്നു. തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നു. പ്രസ്താവന പരസ്യമായി പിൻവലിച്ച് മാപ്പ് പറയുന്നുവെന്നും ജോയിസ് ജോർജ് പ്രതികരിച്ചു.
കുമളി അണക്കരയിൽ സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുവേദിയിൽ വച്ചാണ് ജോയിസ് മാപ്പ് പറഞ്ഞത്. രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി സംവധിക്കുന്നതിനെ കുറിച്ചാണ് മോശം പരാമർശം നടത്തിയത്. പെൺകുട്ടികൾ രാഹുൽ ഗാന്ധിയുടെ മുന്നിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുതെന്നും അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു ജോയിസ് ജോർജിന്റെ പരാമർശം.
ഇടുക്കി ജില്ലയിലെ ഇരട്ടയാറിൽ എൽഡിഎഫ് പ്രചാരണ യോഗത്തിനിടെയായിരുന്നു അധിക്ഷേപ പ്രസംഗം. ജോയിസിന് എതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ വന്നിരുന്നു. ജോയിസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിയ്ക്കും പരാതി നൽകുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. പിന്നാലെയാണ് ജോയിസിന്റെ ഖേദ പ്രകടനം.