IndiaKeralaLatest

കോവിഡ് വാക്‌സിനും പാര്‍ശ്വഫലങ്ങളും

“Manju”

ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ മാര്‍ച്ച്‌ 29 വരെ 180ഓളം പേര്‍ മരിച്ചുവെന്ന് അഡ്വേഴ്സ് ഇഫക്‌ട്സ് ഫോളോയിംഗ് ഇമ്മ്യൂണൈസേഷന്‍ (എഇഎഫ്‌ഐ) കമ്മിറ്റി റിപ്പോര്‍ട്ട്. ഒരു പ്രത്യേക രോഗത്തിന് എതിരെ വാക്സിനേഷന്‍ നല്‍കിയ ശേഷം ആളുകളില്‍ ഉണ്ടാകുന്ന അസ്വാഭാവിക മാറ്റങ്ങളെക്കുറിച്ചാണ് എ ഇ എഫ് ഐ സൂചനകള്‍ നല്‍കുന്നത്. ഈ ശാരീരിക പ്രതികരണങ്ങള്‍ എല്ലായ്പ്പോഴും വാക്സിന്‍ മൂലമാകണമെന്നില്ല. ദേശീയ, സംസ്ഥാന എ ഇ എഫ് ഐ കമ്മിറ്റികള്‍ ഇന്ത്യയില്‍ നിലവിലുണ്ട്. ഈ വര്‍ഷം ജനുവരി 16 മുതല്‍ 95.43 മില്യണ്‍ ഡോസ് കോവിഡ് – 19 വാക്സിനുകള്‍ ആളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. 11.27 മില്യണ്‍ ആളുകള്‍ക്ക് കോവിഷീല്‍ഡ് അല്ലെങ്കില്‍ കോവാക്സിന്റെ രണ്ട് ഡോസുകളും ലഭിച്ചു. ഏപ്രില്‍ ഒമ്ബതു മുതല്‍ എ ഇ എഫ് ഐകളിലെ അപ്‌ഡേറ്റ് ചെയ്ത വിവരങ്ങള്‍ ലഭ്യമല്ലെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഇരുപതിനായിരത്തിലധികം ആളുകളില്‍ വാക്സിന്‍ ഒരു ഡോസ് ലഭിച്ചതിന് ശേഷം പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവരില്‍ 97% പേരും ആശുപത്രിയില്‍ പ്രവേശനം ആവശ്യമില്ലാത്ത മിതമായ പാര്‍ശ്വഫലങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഠിനവും ഗുരുതരവുമായ പ്രതികൂല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു മാസത്തോളമായി സര്‍ക്കാര്‍ ഇതിനെക്കുറിച്ച്‌ ഒരു അപ്‌ഡേറ്റും നല്‍കിയിട്ടില്ല. മാര്‍ച്ച്‌ 31 വരെ 180 മരണങ്ങളടക്കം 617 ഗുരുതര പാര്‍ശ്വഫലങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വാക്സിനേഷന്‍ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ 276 ഓളം ആശുപത്രികളിലായി എ ഇ എഫ് ഐ ബാധിതരായ 305 പേരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. 124 മരണങ്ങള്‍ വാക്സിനേഷന്‍ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ സംഭവിച്ചിച്ചുണ്ട്. എന്നാല്‍, ദിവസങ്ങള്‍ കഴിയുന്തോറും മരണങ്ങളുടെ എണ്ണം കുറയുന്നുണ്ട്.
വാക്സിനുകള്‍ സുരക്ഷിതമാണോ എന്ന ചോദ്യമാണ് എല്ലായിടത്തുനിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്.
എ ഇ‌ എഫ്‌ ഐ നിരീക്ഷണവും അന്വേഷണവും അനുസരിച്ച്‌ ചില മരുന്നുകളും വാക്സിനുകളും പൊതുജനങ്ങളില്‍ സുരക്ഷിതമല്ലാത്തതായി കണ്ടെത്തിയ സംഭവങ്ങള്‍ ലോകമെമ്ബാടും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇന്ത്യയിലും മറ്റിടങ്ങളിലും ഉപയോഗിക്കുന്ന കോവിഡ് -19 വാക്സിനുകള്‍ ഇതുവരെ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടില്ല. ലോകമെമ്ബാടുമുള്ള അവലോകനങ്ങള്‍ ഇന്ത്യയുടെ ദേശീയ എ ഇ‌ എഫ്‌ ഐ കമ്മിറ്റി ഉള്‍പ്പെടെ വിവിധ കമ്മിറ്റികള്‍ നടത്തുന്നവയാണ്. കൊവിഷീല്‍ഡും കോവാക്സിനും സുരക്ഷിതമാണെന്നും മുന്‍‌ഗണനാ ക്രമമനുസരിച്ച്‌ എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
അപ്പോള്‍ വാക്‌സിന്‍ സ്വീകരിച്ച ശേഷമുള്ള
മരണത്തിന് കാരണമെന്ത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
വാക്സിനേഷന് ശേഷമുള്ള മരണത്തിന് കോവിഡ് വാക്‌സിനുകളുമായി ബന്ധമുണ്ടോ എന്ന് വിലയിരുത്തുന്നതിന് ദേശീയ എ ഇ എഫ് ഐ കമ്മിറ്റി മരണമടക്കം എല്ലാ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും അവലോകനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 600ലധികം ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്‍ 236 (38.3%) പേരുടെ മാത്രമേ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുള്ളൂ. വ്യക്തിയുടെ മെഡിക്കല്‍ ഹിസ്റ്ററി അല്ലെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, ആശുപത്രി റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ രേഖകള്‍ ഡോക്യുമെന്റേഷന്‍ കമ്മിറ്റി പഠിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിവരങ്ങള്‍ ജില്ലാതലത്തില്‍ ശരിയായി ശേഖരിക്കേണ്ടത് നിര്‍ണായകമാണ്.

Related Articles

Back to top button