KeralaLatest

കേരള-തമിഴ്‌നാട് അതിര്‍ത്തികളില്‍ പരിശോധന ശക്തം

“Manju”

തിരുവനന്തപുരം : കൊറോണ രണ്ടാം തരംഗത്തിലെ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി. തിരുവനന്തപുരത്ത് നിന്നും തമിഴ്‌നാട്ടിലേയ്ക്ക് പോകുന്ന ഇഞ്ചിവിള ചെക്ക്‌പോസ്റ്റില്‍ കേരള സര്‍ക്കാര്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്. ഇ- പാസ് ഉള്ളവരെയും ആശുപത്രി പോലെയുള്ള അത്യാവശ്യങ്ങള്‍ക്ക് പോകുന്നവരെയും മാത്രമാണ് അതിര്‍ത്തിയിലൂടെ കടത്തിവിടുന്നത്. കഴിഞ്ഞ ദിവസം വരെ കേരള അതിര്‍ത്തിയില്‍ ഒരു തരത്തിലുള്ള പരിശോധനയും നടന്നിരുന്നില്ല.

പാലക്കാട് വാളയാര്‍ അതിര്‍ത്തിയിലും പോലീസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്. രാവിലെ എട്ടരോടെയാണ് പരിശോധന ആരംഭിച്ചത്. കൊറോണ ജാഗ്രതാ പോര്‍ട്ടലിലെ റജിസ്‌ട്രേഷന്‍ പരിശോധിച്ച്‌ ഇ-പാസ് ഉണ്ടോ എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമെ കേരളത്തിലേയ്ക്ക് കടത്തിവിടുന്നുള്ളു. തമിഴ്‌നാട്ടില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ രാത്രിയില്‍ അതിര്‍ത്തി അടച്ചിടും. 10 മണി മുതല്‍ പുലര്‍ച്ചെ നാല് മണിവരെയാണ് അതിര്‍ത്തി അടച്ചിടുക. ഈ സമയത്ത് വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാകും ഇളവ് നല്‍കുക.

അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കേരളത്തിലേയ്ക്ക് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കി. സര്‍ട്ടിഫിക്കേറ്റ് ഇല്ലെങ്കില്‍ 14 ദിവസം മുറിയില്‍ ക്വാറന്റൈനില്‍ കഴിയണം. 48 മണിക്കൂര്‍ മുന്‍പ് പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ഇല്ലെങ്കില്‍ കേരളത്തിലെത്തിയാല്‍ ഉടന്‍ പരിശോധന നടത്തണം. ഫലം ലഭിക്കുന്നത് വരെ റൂമില്‍ കഴിയണമെന്നും നിര്‍ദ്ദേശമുണ്ട്. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ക്ഷീണം, വയറിളക്കം, പേശിവേദന, മണം നഷ്ടപ്പെടല്‍ എന്നിവ കണ്ടാല്‍ ഉടന്‍ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

Related Articles

Back to top button