KeralaKottayamLatest

കോവിഡ് ബാധിതന്റെ മൃതദേഹം വിട്ടുനല്‍കിയത് 5 ദിവസത്തിന് ശേഷം

“Manju”

ചങ്ങനാശേരി: കോവി‍ഡ് ബാധിതനായി മരിച്ചയാളുടെ ചികിത്സാ ചെലവ് പൂര്‍ണമായും അടക്കാതിരുന്നതിനെ തുടര്‍ന്ന് മൃതദേഹം വിട്ടുനല്‍കാതെ ആശുപത്രി. തുക അടച്ച്‌ തീര്‍ത്ത അഞ്ചാം ദിവസമാണ് മൃതദേഹം വിട്ടുനല്‍കിയത്. ചങ്ങനാശേരി തൃക്കടിത്താനം എന്‍ കെ മോഹനന്‍(52)ന്റെ മൃതദേഹമാണ് ആശുപത്രി അധികൃതര്‍ വിട്ടുനല്‍കാതിരുന്നത്.

ഏപ്രില്‍ 30നാണ് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച്‌ മോഹനന്‍ മരിച്ചത്. ദിവസങ്ങളോളം വെന്റിലേറ്ററില്‍ കഴിഞ്ഞതിന് ശേഷമാണ് മരണം സംഭവിച്ചത്. മൂന്നര ലക്ഷത്തിലധികം രൂപയായിരുന്നു ബില്‍. നിര്‍ധനരായ മോഹനന്റെ കുടുംബത്തിന്‌ഈ തുക അടക്കാനായില്ല.

മകളുടെ വിവാഹത്തിനായി സൂക്ഷിച്ച സ്വര്‍ണം വിറ്റ് ബില്ലിന്റെ പകുതി തുക ഇവര്‍ അടച്ചു. ബാക്കി പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ നാല് ദിവസം മൃതദേഹം മോര്‍ച്ചറിയില്‍ ഇരുന്നു. സിപിഎം നേതാക്കള്‍ ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒന്നര ലക്ഷം രൂപ ഇളവ് ലഭിച്ചു. പിന്നാലെ ചങ്ങനാശേരി ഏരിയ കമ്മിറ്റി 75000 രൂപ നല്‍കിയതും കുടുംബം 25000 രൂപ നല്‍കിയതും ചേര്‍ത്ത് ഒരു ലക്ഷം രൂപ അടച്ചു. പിന്നാലെ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചതിന്റെ ചിലവ് കൂടി നല്‍കണം എന്ന് ആശുപത്രി അധികൃതര്‍ നിലപാടെടുത്തത് തര്‍ക്കത്തിന് ഇടയാക്കിയെങ്കിലും മൃതദേഹം വിട്ടുനല്‍കി.

Related Articles

Back to top button