IndiaKeralaLatest

‘അമ്മ’ കാന്റീനില്‍ നിന്ന് ജയലളിതയുടെ പേരും ചിത്രവും പുറത്തെറിഞ്ഞ് ഡി.എം.കെ പ്രവര്‍ത്തകര്‍

“Manju”

ചെന്നൈ: തമിഴ്‌നാട്ടില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ‘അമ്മ’ കാന്റീനില്‍ നിന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായിരുന്ന ജെ.ജയലളിതയുടെ പേരും ചിത്രവും എടുത്തുനീക്കിയ ഡി.എം.കെ പ്രവര്‍ത്തകരെ പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ പുറത്താക്കി. രണ്ട് പ്രവര്‍ത്തകരാണ് ജയലളിതയുടെ ചിത്രം എടുത്തെറിഞ്ഞത്. ഇവര്‍ക്കെതിരെ പരാതി നല്‍കിയതായും അറസ്റ്റിലായിട്ടുണ്ടെന്നും ഡി.എം.കെ നേതാവും മുന്‍ ചെന്നൈ മേയറുമയ മാ സുബ്രഹ്മണ്യന്‍ പറഞ്ഞു.
ജയലളിതയുടെ പേരും ചിത്രവും പഴയപടി പുനഃസ്ഥാപിക്കുകയും ചെയ്തു. അക്രമം നടത്തിയവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ കേസെടുത്തിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു. കാന്റീന്റെ ചുവരില്‍ വച്ചിരുന്ന ഫ്‌ളക്‌സ് രീതിയലുള്ള ബോര്‍ഡാണ് ഡി.എം.കെ പ്രവര്‍ത്തകര്‍ എടുത്തുകളഞ്ഞത്. കാന്റീനില്‍ ലഭിക്കുന്ന ഭക്ഷണങ്ങളും വിലയും ഫ്‌ളാക്‌സില്‍ എഴുതിയിരുന്നു. സ്റ്റാലിന്റെ നിര്‍ദേശപ്രകാരമാണ് ഇരുവരെയും പുറത്താക്കുകയും പരാതി നല്‍കുകയും ബോര്‍ഡ് പഴയ പടി സ്ഥാപിക്കുകയും ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവര്‍ക്ക് പാര്‍ട്ടിയില്‍ ഒരു പദവിയുമില്ല. സാധാരണ പ്രവര്‍ത്തകര്‍ മാത്രമാണ്. പുറത്താക്കല്‍ സംബന്ധിച്ച്‌ പാര്‍ട്ടി മുഖപത്രമായ മുരശൊലിയില്‍ അറിയിപ്പുണ്ടായിരിക്കുമെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു.
ജയലളിതയുടെ ഫ്‌ളക്‌സ് എടുത്തുമാറ്റുന്നതിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. എഐഎഡിഎംകെയും ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കാന്റീന്‍ അടുക്കളയിലെ പച്ചക്കറിയും പലവ്യജ്ഞനങ്ങളും ചിതറിക്കിടക്കുന്ന ദൃശ്യവും വീഡിയോയിലുണ്ടായിരുന്നു.

Related Articles

Back to top button