ഡൽഹി: നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഭൂമിയില്‍ പതിച്ചതായി റിപ്പോര്‍ട്ട്.അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിതുടങ്ങിയ ചൈനീസ് റോക്കറ്റ് ‘ലോങ് മാര്‍ച്ച് 5 ബി’ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ മാലദ്വീപിന്‍റെ അടുത്ത് വീണുവെന്ന് അനുമാനം. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ചൈനയുടെ സ്വപ്ന പദ്ധതിയായ ലാര്‍ജ് മോഡ്യുലര്‍ സ്പേസ് സ്റ്റേഷന്റെ പ്രധാന ഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29ന് ഭ്രമണ പഥത്തില്‍ എത്തിച്ചിരുന്നു. ഇതിനുശേഷമുള്ള മടക്കയാത്രയിലാണ് റോക്കറ്റിന് നിയന്ത്രണം നഷ്ടമായത്. 21,000 കിലോ ഗ്രാം ഭാരമുള്ള ഭാഗമാണ് നഷ്ടപ്പെട്ടത്.
സ്വന്തമായി ബഹിരാകാശ നിലയം നിര്‍മ്മിക്കുന്നതിന്റെ ആദ്യ പടിയായാണ് ചൈന റോക്കറ്റ് വിക്ഷേപിച്ചത്. എന്നാല്‍ വിക്ഷേപിച്ച് ഒരാഴ്ച പോലും തികയുന്നതിന് മുന്‍പാണ് റോക്കറ്റ് നിലം പതിക്കാനൊരുങ്ങുന്നത്. ആദ്യമായി നടത്തിയ ശ്രമം തന്നെ പരാജയപ്പെടുന്നത് ചൈനയ്ക്ക് വലിയ നാണക്കേട് ആണ് ഉണ്ടാക്കിയിരിക്കുന്നത്.