കൊച്ചി: കൊറോണ ചികിത്സയ്ക്ക് വലിയ ഫീസ് ഈടാക്കിയ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ രോഗികൾ രംഗത്ത്. ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിയ്‌ക്കെതിരെയാണ് വ്യാപകമായി പരാതികൾ ഉയരുന്നത്. തൃശൂർ സ്വദേശിയായ രോഗിയിൽ നിന്ന് പിപിഇ കിറ്റിന് അഞ്ച് ദിവസത്തേയ്ക്ക് 37,352 രൂപയാണ് ഈടാക്കിയത്. ഇതിനെതിരെ യുവാവ് രംഗത്തെത്തിയതോടെയാണ് വിവരം പുറത്തുവരുന്നത്.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ കൊറോണ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. സർക്കാർ ഉത്തരവുകൾ സ്വകാര്യ ആശുപത്രികൾ പാലിക്കുന്നില്ലെന്നും, അതുകൊണ്ട് തന്നെ സർക്കാർ ഇക്കാര്യത്തിൽ സമയബന്ധിതമായി നയരൂപീകരണം നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കൊറോണ ചികിത്സയുടെ മറവിൽ കൊള്ളലാഭം ഉണ്ടാക്കാനുള്ള ശ്രമങ്ങളേയും കോടതി വിമർശിച്ചിരുന്നു.
സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ വ്യാപകമായ പരാതികളാണ് ലഭിക്കുന്നത്. പല കാര്യങ്ങൾ പറഞ്ഞാണ് തുക ഈടാക്കുന്നത്. പ്രതിദിനം രണ്ട് പിപിഇ കിറ്റുകളുടെ തുക ഓരോ രോഗിയിൽ നിന്ന് ആശുപത്രി ഈടാക്കുന്നുണ്ട്. പത്ത് പേരുള്ള വാർഡിൽ ഓരോ രോഗിയിൽ നിന്നും പിപിഇ കിറ്റിനുള്ള പണം ഈടാക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.