IndiaLatest

കോവിഡിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍

“Manju”

ന്യൂഡൽഹി:  കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം ലോകത്താകമാനം വ്യാപിച്ചതായി ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ബി.1.617 വകഭേദം ആഗോളതലത്തില്‍ ഉത്കണ്ഠയുണ്ടാക്കുന്നതായി കഴിഞ്ഞ ദിവസം ലോകരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ബി.1.617 വകഭേദം ആദ്യമായി ഇന്ത്യയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ 44 രാജ്യങ്ങളില്‍ ഈ വകഭേദം ഇതിനകം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് ഈ വകഭേദം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബ്രിട്ടനിലാണ്. ബി.1.617-നെ ആഗോളതലത്തില്‍ ആശങ്കപ്പെടേണ്ട വകഭേദമായി തരംതിരിച്ചതായി സംഘടനയിലെ കോവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കേര്‍ഖോവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കാരണം സാധാരണ വൈറസിനേക്കാള്‍ വേഗത്തില്‍ പകരുന്നതോ മാരകമായതോ വാക്സിന്‍ പരിരക്ഷകള്‍ മറികടക്കുന്നതോ ആണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇന്ത്യയിലെ വകഭേദത്തിന് വ്യാപനശേഷി കൂടുതലുണ്ടെന്നാണ് കണ്ടെത്തല്‍.

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെയാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തല്‍ വന്നിരിക്കുന്നത്. യുഎസ്സിന് പിന്നാലെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ഇന്ത്യ. പ്രതിദിനം മൂന്ന് ലക്ഷത്തിന് മുകളില്‍ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 3.29 ലക്ഷമാണ്. 3800 പേര്‍ ഇന്നലെ കോവിഡ് ബാധിച്ച്‌ മരിച്ചു. മഹാരാഷ്ട്രയിലായിരുന്നു ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളെങ്കില്‍ ഇന്നലത്തെ കണക്കുകള്‍ പ്രകാരം പ്രതിദിന കോവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണ്.

39,305 കോവിഡ് കേസുകളാണ് കര്‍ണാടകയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 37,236. തമിഴ്നാട്-28,978, കേരളം- 27,487, ഉത്തര്‍പ്രദേശ്- 21,277 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് രോഗികള്‍. ഇന്ത്യയില്‍ കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. സൈഗോമൈക്കോസിസ് എന്നറിയപ്പെട്ട മ്യൂകോര്‍മിക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ഗുരുതരമായ ഫംഗസ് അണുബാധയാണ്. മ്യൂകോര്‍മിസെറ്റസ് എന്ന ഫംഗസാണ് അണുബാധയ്ക്ക് കാരണമാകുന്നത്. അണുബാധ സാധാരണയായി മൂക്കില്‍ നിന്ന് ആരംഭിച്ച്‌ കണ്ണുകളിലേക്ക് വ്യാപിക്കുന്നു. പെട്ടെന്ന് കണ്ടെത്തുന്നതും ചികിത്സ ലഭ്യമാക്കുന്നതും രോഗബാധ കുറയ്ക്കും. എന്നാല്‍ യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കില്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുമ്ബോള്‍ ഫംഗസ് മനുഷ്യ ശരീരത്തെ ഗുരുതരമായി ബാധിക്കും. വായുവിലൂടെ ഇത് ശ്വാസകോശത്തെയും സൈനസുകളെയും ബാധിക്കും. തുറന്ന മുറിവുകളിലൂടെയും ഫംഗസിന് ശരീരത്തില്‍ പ്രവേശിക്കാം. മൂക്കടപ്പ്, കണ്ണുകളിലും കവിളുകളിലും വീക്കം, മൂക്കിനുള്ളില്‍ ബ്ലാക്ക് ക്രസ്റ്റ്(ഫംഗസ് ബാധ)എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണം

Related Articles

Back to top button