ഓട്ടോതൊഴിലാളിയുടെ വീട്ടിൽ മോഷണം; ലക്ഷങ്ങളുടെ നഷ്ടം
ന്യൂഡൽഹി : ഓട്ടോറിക്ഷാ ഡ്രൈവറും കുടുംബവും വാക്സിൻ കുത്തിവെപ്പ് നടത്താൻ പുറത്ത് പോയപ്പോൾ വീട്ടിൽ മോഷണം. 25 ലക്ഷം രൂപയും സ്വർണാഭരണങ്ങളും മോഷണം പോയി. ന്യൂഡൽഹിയിലെ ശിവ് വിഹാറിലാണ് സംഭവം. എന്നാൽ സ്വർണമല്ലാത്ത മറ്റ് ആഭരണങ്ങൾ മോഷ്ടാക്കൾ എടുത്തിട്ടില്ലെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെയാണ് കുത്തിവെപ്പ് നടത്താൻ ഓട്ടോറിക്ഷാ ഡ്രൈവറായ അരവിന്ദ് കുമാർ പട്വയും കുടുംബവും പുറത്ത് പോയത്. എന്നാൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരികെ എത്തി നോക്കിയപ്പോൾ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നതാണ് കണ്ടത്. വീട്ടിലെ പണവും സ്വർണാഭരണങ്ങളും മോഷണം പോയതായി അരവിന്ദ് കുമാർ പറഞ്ഞു. എന്നാൽ സ്വർണമല്ലാത്ത ആഭരണങ്ങൾ എടുത്തിട്ടില്ല. വീട്ടിലെ ലൈറ്റും ഫാനുകളും ഓണാക്കിയിട്ട രീതിയിലായിരുന്നു എന്നും അരവിന്ദ് പറഞ്ഞു.
സഹോദരിയുടെ ആഭരണങ്ങളാണ് വീട്ടിൽ നിന്നും മോഷണം പോയത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പുറത്ത് ഒരാളെ കണ്ടതായും അയൽവാസികൾ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.