IndiaLatest

ഓക്‌സിജന്‍ മാസ്‌കുമായി കേസ്‌ വാദിച്ച്‌ മലയാളി അഭിഭാഷകന്‍

“Manju”

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ ആശുപത്രിയില്‍നിന്ന് ഓക്സിജന്‍ മാസ്ക് ധരിച്ച്‌ വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസ് വാദിച്ച മലയാളി അഭിഭാഷകന് ഡല്‍ഹി ഹൈക്കോടതിയുടെ അഭിനന്ദനം. അഡ്വ. കെ ആര്‍ സുഭാഷ് ചന്ദ്രന്റെ ജോലിയോടുള്ള പ്രതിജ്ഞാബദ്ധത പ്രശംസനീയമാണെന്ന് ജസ്റ്റിസ് പ്രതിഭ എം സിങ് ചൂണ്ടിക്കാട്ടി. സൗദി അറേബ്യയില്‍ കബറടക്കിയ ഹിമാചല്‍പ്രദേശ് സ്വദേശിയായ ഹിന്ദു മതസ്ഥന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് സുഭാഷ് ചന്ദ്രന്‍ ഓണ്‍ലൈനായി ഹാജരായത്. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ സുഭാഷ് ചന്ദ്രന്‍ ഏപ്രില്‍ 27 മുതല്‍ ഹിമാചല്‍ പ്രദേശിലെ ബഡ്ഡിയിലുള്ള ആശുപത്രിയില്‍ ഓക്സിജന്‍ പിന്തുണയില്‍ ചികിത്സയിലാണ്.

ഡല്‍ഹിയില്‍ ഓക്സിജന്‍ കിടക്ക ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഹിമാചലിലേക്ക് പോയതെന്ന് സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ ലീഗല്‍ സബ് കമ്മറ്റി കണ്‍വീനറും അഖിലേന്ത്യ ലോയേഴ്സ് യൂണിയന്‍ ഡല്‍ഹി സംസ്ഥാന കമ്മറ്റി എക്സിക്യൂട്ടീവ് അംഗവുമാണ് സുഭാഷ് ചന്ദ്രന്‍. സൗദിയില്‍ ജനുവരി 24ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സഞ്ജീവ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാര്യ അഞ്ജു ശര്‍മ ഹര്‍ജി സമര്‍പ്പിച്ചത്. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പരിഭാഷകന്‍ സഞ്ജീവിന്റെ മതം മുസ്ലിം എന്ന് തെറ്റായി രേഖപ്പെടുത്തിയതോടെ ഫെബ്രുവരി 18ന് മൃതദേഹം കബറടക്കിയിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച്‌ ഹിന്ദുമത ആചാരപ്രകാരം സംസ്കരിക്കാന്‍ അനുമതിതേടിയായിരുന്നു ഹര്‍ജി.

സഞ്ജീവ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച്‌ ബുധനാഴ്ച ഉനയിലെ കുടുംബത്തിന് കൈമാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സൗദി അധികൃതരേയും വിദേശമന്ത്രാലയം ഉദ്യോഗസ്ഥരെയും കോടതി അഭിനന്ദിച്ചു.

Related Articles

Back to top button