ന്യൂഡൽഹി : രാജ്യത്ത് കൊറോണയ്ക്കും ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് രോഗത്തിനും പിന്നാലെ യെല്ലോ ഫംഗസും. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ രോഗം സ്ഥിരീകരിച്ചു. ഇത് ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നീ രോഗബാധകളെക്കാൾ അപകടകാരിയാണെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
മെയ് 24 ന് (തിങ്കളാഴ്ച) ആണ് രോഗം റിപ്പോർട്ട് ചെയ്തത്. നിലവിൽ യെല്ലോ ഫംഗസ് ബാധിച്ച രോഗി ഇഎൻടി വിദഗ്ധൻ ഡോ. ബ്രിജ് പാൽ ത്യാഗിയുടെ ആശുപത്രിയിൽ ചികിത്സയിലാണ്. ക്ഷീണം, ശരീരഭാരത്തിൽ കുറവ്, വിശപ്പ് കുറവ് അല്ലെങ്കിൽ വിശപ്പില്ലായ്മ, മുറിവ് ഉണങ്ങാൻ വൈകുക എന്നിവയാണ് യെല്ലോ ഫംഗസ് രോഗത്തിന്റെ ലക്ഷണങ്ങൾ. രോഗം ബാധിച്ചവരുടെ കണ്ണുകൾ കുഴിയാനും അവയവങ്ങൾ പ്രവർത്തന രഹിതമാകാനും ക്രമേണ ശരീരത്തിലെ കോശങ്ങൾക്കോ അവയവങ്ങൾക്കോ നാശം വരാനും സാദ്ധ്യതയുണ്ട്. അതിനാൽ തുടക്കത്തിൽ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
ആന്തരീകാവയവങ്ങളെ ബാധിക്കുന്നതിനാൽ യെല്ലോ ഫംഗസ് മാരകമാണെന്നും വിദഗ്ധർ അറിയിച്ചു. ആന്റി ഫംഗൽ ഡ്രഗായ ആംഫോടെറിസിൻ ബി ആണ് രോഗത്തിന് പ്രതിരോധ മരുന്നായി ഉപയോഗിക്കുന്നത്. ശുചിത്വമില്ലായ്മ ഈർപ്പം എന്നിവയാണ് രോഗത്തിന് കാരണമാകുന്നത് എന്ന് വിദഗ്ധർ അറിയിച്ചു.