വാഷിങ്ടണ്‍: സൗത് മിനിയപോളിസിലെ ഇഷ്ടികയില്‍ പടുത്ത കുഞ്ഞു ‘കപ് ഫുഡ്സ്’ ഗ്രോസറി സ്റ്റോറിനു മുകളിലെ നിലയിലായിരുന്നു ക്രിസ്റ്റഫര്‍ മാര്‍ട്ടിനും കുടുംബവും താമസം. ഒരു വര്‍ഷം മുമ്പ് സ്റ്റോറില്‍ കാഷ്യറുടെ ഒഴിവു വന്നപ്പോള്‍ ഒന്നും ആലോചിക്കാതെ അപേക്ഷിച്ചു, ജോലി കിട്ടി.
സ്ഥിരം ഇടപാടുകാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അതിവേഗം പഠിച്ചെടുത്ത മാര്‍ട്ടിന്‍ ഓരോരുത്തരുമെത്തുമ്പോൾ ഇഷ്ട ബ്രാന്‍ഡ് സിഗരറ്റും സ്നാക്സും ചോദിക്കുംമുമ്പേഎടുത്തുനല്‍കും. ശമ്ബളത്തിനുള്ള ജോലിയായിരുന്നില്ല, നാട്ടുകാരിലൊരാളായി കഥയും തമാശയും പങ്കുവെച്ചുള്ള ജീവിതം.
അതിനിടെയാണ് കഴിഞ്ഞ വര്‍ഷം മേയ് 25 എത്തുന്നതും ലോകത്തിെന്‍റ കാഴ്ചകള്‍ അവനിലേക്കും അവന്റെ നാട്ടിലേക്കും പതിയുന്നതും. ഒരു സിഗരറ്റ് പാക്കറ്റ് വാങ്ങാനായിരുന്നു അന്ന് ജോര്‍ജ് ഫ്ലോയ്ഡ് എന്ന കറുത്ത വംശജന്‍ വന്നത്. പകരം നല്‍കിയത് വ്യാജ 20 ഡോളറാണെന്നു പറയുന്നു. മാര്‍ട്ടിന്‍ അറിയിച്ചതനുസരിച്ച് കൂടെയുള്ളവരില്‍ ഒരാള്‍ ഉടന്‍ പൊലീസിനെ വിളിച്ചു. അവര്‍ കൊണ്ടുപോയി ഒമ്ബതു മിനിറ്റ് 29 സെക്കന്‍ഡ് കഴിഞ്ഞതേയുള്ളൂ, എല്ലാം അവസാനിച്ചിരുന്നു. ഡെറക് ചോവിന്‍ എന്ന പൊലീസുകാരനായിരുന്നു കൊലയാളി.
മണിക്കൂറുകള്‍ക്കകം മിനിയപോളിസില്‍ തുടങ്ങിയ പ്രതിഷേധം അമേരിക്ക മുഴുവന്‍ അലയായി പടര്‍ന്നു. ലോകം ഏറ്റെടുത്ത വംശീയവിരുദ്ധ സമരം ഇന്നും തുടരുന്നു.
19കാരനായ മാര്‍ട്ടിനും കുടുംബവും അതോടെ, അവര്‍ താമസിച്ച വീടുവിട്ടിറങ്ങി. ജോലിയും ഉപേക്ഷിച്ചു. നെഞ്ചകം നീറിപ്പടര്‍ന്ന വേദന ഇന്നും അണയാതെ കത്തുന്നു. അതിനിടെ, പൊലീസുകാരനെതിരെ സാക്ഷി മൊഴി നല്‍കി. എണ്ണമറ്റ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി. ”കേസില്‍ വിചാരണ തുടങ്ങുംമുമ്പ് കുറ്റബോധം മനസ്സിനെ കീഴടക്കിയിരുന്നു. പൊലീസിന് കൈമാറുന്നതിന് പകരം സിഗരറ്റ് നല്‍കില്ലെന്ന് മാത്രം പറഞ്ഞ് ഫ്ലോയിഡിനെ വിട്ടുകൂടായിരുന്നോ?”
വിചാരണയുടെ മൂന്നാം ദിവസത്തിലായിരുന്നു മാര്‍ട്ടിനെ ചോദ്യം ചെയ്യല്‍. 20 ഡോളര്‍ നോട്ട് സ്വയം മാറ്റിവെക്കാനായിരുന്നു ആഗ്രഹിച്ചതെങ്കിലും സ്റ്റോർ മാനേജര്‍മാര്‍ നിര്‍ദേശിച്ചതു പ്രകാരം പൊലീസിനെ അറിയിക്കുകയായിരുന്നുവെന്ന് അവന്‍ കോടതിയില്‍ പറഞ്ഞു. കോടതി കയറുന്ന ജീവിതത്തിലെ ആദ്യ ദിനമായിട്ടും അവന്‍ പൊലീസുകാരനെതിരെ നിര്‍ഭയം മൊഴി നല്‍കി. എല്ലാം പൂര്‍ത്തിയായി കോടതി മുറി വിട്ടിറങ്ങുമ്പോൾ ചാലിട്ടുതുടങ്ങിയ കണ്ണീര്‍ തുള്ളികള്‍ ഇപ്പോഴും വറ്റാതെ ഹൃദയത്തോളം ആഴത്തില്‍ പതിഞ്ഞുകിടക്കുന്നുണ്ട്.
മാതാവിനൊപ്പമായിരുന്നു മാര്‍ട്ടിന്റെ താമസം. അഞ്ചു മക്കളില്‍ ഒരുവന്‍. പഠനം പലവട്ടം പാതിവഴിയില്‍ മുടങ്ങി. കഴിഞ്ഞ വര്‍ഷമാണ് ഹൈസ്കൂള്‍ പൂര്‍ത്തിയാക്കിയത്. അതും പഠനത്തില്‍ താഴെയായ കറുത്ത വംശജര്‍ അമേരിക്കയില്‍ നേടിയ ഏറ്റവും കുറഞ്ഞ ശതമാനം മാര്‍ക്കിന്- 65 ശതമാനം.
മിനസോട വിട്ട് കാലിഫോര്‍ണിയയില്‍ റിയല്‍ എസ്റ്റേറ്റ് ലോകത്ത് ചുവടുറപ്പിക്കണമെന്നാണ് മാര്‍ട്ടിന് മോഹം. അഡിഡാസ് ഷോപ്പില്‍ തത്കാലം ജോലി നോക്കുന്നുണ്ടിപ്പോള്‍. കൊലപാതകമറിഞ്ഞയുടന്‍ അവിടം വിട്ടുപോന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താനും സമാനമായ ഒരു പൊലീസ് അനുഭവത്തിന്റെ ഇരയായിരുന്നുവെന്നും അന്ന് കൂടെയുണ്ടായിരുന്ന ജേഷ്ഠനെ പൊലീസ് വെറുതെ തൊഴിച്ചെന്നും മാര്‍ട്ടിന്‍ പറയുന്നു.