ഡൽഹി: അലോപ്പതിക്കെതിരായ വിവാദ പരാമര്‍ശത്തിന്‍റെ പേരില്‍ ബാബാ രാംദേവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായുള്ള പോര് തുടരുന്നു. തനിക്കെതിരെ പരാതിപ്പെട്ട ‘മെഡിക്കല്‍ മാഫിയ’ ധൈര്യമുണ്ടെങ്കില്‍ ബോളിവുഡ് നടന്‍ ആമിര്‍ ഖാനെതിരെയും പരാതിപ്പെടണമെന്ന വെല്ലുവിളിയുമായാണ് രാംദേവ് രംഗത്ത് വന്നിരിക്കുന്നത്. 2012ല്‍ സ്റ്റാര്‍പ്ലസ് ചാനലില്‍ ആമിര്‍ ഖാന്‍ അവതരിപ്പിച്ച ‘സത്യമേവ ജയതേ’ ടോക് ഷോയുടെ വിഡിയോയും രാംദേവ് ട്വിറ്ററില്‍ പങ്കുവെച്ചു.
ആമിര്‍ ഖാന്‍ അവതാരകനായ ‘സത്യമേവ ജയതേ’യില്‍ ഡോ. സമിത് ശര്‍മ പങ്കെടുത്ത എപ്പിസോഡാണ് രാംദേവ് പങ്കുവെച്ചിരിക്കുന്നത്. മരുന്നുകളുടെ അമിത വിലയെ കുറിച്ചാണ് ഇതില്‍ ഡോക്ടര്‍ സംസാരിക്കുന്നത്.
പല മരുന്നുകളുടെയും യഥാര്‍ഥ വില, ഈടാക്കുന്നതിലും എത്രയോ കുറവാണെന്ന് ഡോ. ശര്‍മ വിഡിയോയില്‍ പറയുന്നുണ്ട്. 10 മുതല്‍ 50 ശതമാനം വരെ നികുതി നല്‍കുകയാണ്. രണ്ടു നേരം ഭക്ഷണം കഴിക്കാന്‍ വകയില്ലാത്ത ഇന്ത്യയിലെ 40 കോടി ജനങ്ങള്‍ക്ക് ഇത്ര വലിയ വില കൊടുത്ത് മരുന്ന് വാങ്ങാന്‍ കഴിയുമോയെന്നും ഡോക്ടര്‍ ചോദിക്കുന്നു.
‘ഉയര്‍ന്ന വില കാരണം ഒരുപാട് പേര്‍ക്ക് മരുന്നുകള്‍ വാങ്ങാന്‍ കഴിയുന്നില്ല അല്ലേ,’ എന്നാണ് ആമിര്‍ ഖാന്‍റെ മറുചോദ്യം. അമിത വില കാരണം ഇന്ത്യയില്‍ 65 ശതമാനം ആളുകള്‍ക്കും അവശ്യ മരുന്നുകള്‍ വാങ്ങാനാവുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകളെന്ന് ഡോക്ടര്‍ ഇതിന് മറുപടിയും നല്‍കുന്നുണ്ട്.
ഈ ചര്‍ച്ച ചൂണ്ടിക്കാട്ടിയാണ് രാംദേവിന്‍റെ വെല്ലുവിളി. അലോപ്പതി മരുന്നുകള്‍ ആളെക്കൊല്ലുന്നുവെന്ന രാംദേവിന്‍റെ പ്രസ്താവനയാണ് നേരത്തെ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. രാംദേവിനെതിരെ ലീഗല്‍നോട്ടീസയച്ച് ഐ.എം.എ പ്രതികരിച്ചപ്പോള്‍ വിവാദങ്ങള്‍ മറ്റൊരു തലത്തിലേക്ക് പോയി. ഇതിനു പിന്നാലെ കേന്ദ്ര സര്‍ക്കാറും തള്ളിപ്പറഞ്ഞതോടെ രാംദേവിന് തന്‍റെ പ്രസ്താവന പിന്‍വലിക്കേണ്ടിയും വന്നു.