കരുനാഗപ്പള്ളി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും വ്യാപാരം ഊര്‍ജ്ജിതമാക്കി വ്യാജന്മാര്‍. തലസ്ഥാന നഗരമുള്‍പ്പെടെയുള്ള ജില്ലകളില്‍ പഴകിയതും മായംകലര്‍ന്നതുമായ മത്സ്യങ്ങള്‍ വിപണിയില്‍ വ്യാപകമാകുന്നു. ഈ സാഹചര്യത്തില്‍ പരിശോധന നടത്തി നടപടി എടുക്കേണ്ട അധികൃതര്‍ മൗനം പാലിക്കുകയാണ്.
കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം ഹാര്‍ബറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചെങ്കിലും മത്സ്യലഭ്യത കുറഞ്ഞതാണ് രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യം വാങ്ങാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്നത്. അയല, ചാള, ചൂര, മങ്കട തുടങ്ങിയ മത്സ്യങ്ങള്‍ സ്റ്റോറേജുകളില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള മാരക രാസവസ്തുക്കള്‍ ചേര്‍ത്ത് പ്രത്യേക പായ്ക്കറ്റുകളില്‍ സൂക്ഷിക്കുകയും, മത്സ്യക്ഷാമം രൂക്ഷമാകുമ്പോള്‍ അമിത വില ഈടാക്കി കമ്മീഷന്‍ കടകള്‍ വഴിയും ചെറുകിട വ്യാപാരികള്‍ വഴിയും വിപണിയിലെത്തിച്ചു വിറ്റഴിക്കുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.
ഇത്തരം മത്സ്യങ്ങള്‍ കാഴ്ചയില്‍ നല്ലതായി തോന്നുന്നതിനാല്‍ അതിവേഗത്തിലാണ് വിറ്റഴിക്കപ്പെടുന്നത്. മാസങ്ങള്‍ പഴക്കമുള്ള മത്സ്യങ്ങളാണ് ഇവ. ഇതുകഴിച്ച് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് നിരവധി പേരാണ് ആശുപത്രികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സ തേടിയത്. അതേസമയം ഇത്തരം മത്സ്യങ്ങള്‍ വില്‍ക്കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.