ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടാംഘട്ടത്തില്‍ ഭക്തരെ രാമക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ആറ് വലിയ പ്രവേശന കവാടങ്ങളാണ് നിര്‍മ്മിക്കുന്നത്. രാമായണത്തിലെ കഥാപാത്രങ്ങളുടെ പേരുകളിലായിരിക്കും കവാടങ്ങള്‍ അറിയപ്പെടുക.
ലക്നൗ-അയോദ്ധ്യാ പാതയില്‍ നിര്‍മ്മിക്കുന്ന കവാടം ശ്രീരാം ദ്വാര്‍ എന്ന പേരിലും ഗോരഖ്പൂര്‍ മുതല്‍ അയോദ്ധ്യ വരെയുള്ള പാതയില്‍ നിര്‍മ്മിക്കുന്ന കവാടം ഹനുമാൻ ദ്വാര്‍ എന്നും അറിയപ്പെടും. ഗോണ്ട- അയോദ്ധ്യാ പാതയിലെ കവാടത്തിന് ലക്ഷ്മണ്‍ ദ്വാര്‍ എന്നാണ് നാമകരണം ചെയ്യുന്നത്.
പ്രയാഗ്‌രാജ് മുതല്‍ അയോദ്ധ്യ വരെയുള്ള പാതയിലെ കവാടം ഭരത് ദ്വാര്‍ എന്നും അംബേദ്കര്‍ നഗര്‍ മുതല്‍ അയോദ്ധ്യ വരെയുള്ള പാതയില്‍ നിര്‍മ്മിക്കുന്ന കവാടം ജടായു ദ്വാര്‍ എന്ന പേരിലും അറിയപ്പെടും. റായ്ബറേലി മുതല്‍ അയോദ്ധ്യ വരെയുള്ള പാതയിലെ കവാടം ഗരുണ്‍ ദ്വാര്‍ എന്നാണ് നാമം നല്‍കുന്നത്.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി നടക്കുന്ന ഏഴ് ദിവസത്തെ ചടങ്ങുകള്‍ ഇന്ന് മുതലാണ് ആരംഭിക്കുന്നത്. രാജ്യത്തുടനീളമുള്ള രാഷ്‌ട്രീയ പ്രമുഖര്‍, വ്യവസായികള്‍, സന്യാസിമാര്‍, സെലിബ്രിറ്റികള്‍ എന്നിവരുള്‍പ്പെടെ 7,000-ത്തിലധികം പേര്‍ മഹത്തായ ചടങ്ങിന് സാക്ഷ്യം വഹിക്കും. വിവിധ രാജ്യങ്ങളിലെ നൂറോളം പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.