IndiaLatest

ഡെല്‍റ്റ വകഭേദത്തിന് കൊവിഷീല്‍ഡിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദം

“Manju”

ന്യൂഡല്‍ഹി: കൊറോണയുടെ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ കൊവിഷീല്‍ഡിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമാണെന്ന് കൊറോണ വര്‍ക്കിങ് ഗ്രൂപ്പ് മേധാവി ഡോ.എന്‍.കെ.അറോറ. വാക്‌സിന്‍ നല്‍കുന്ന പ്രതിരോധം വളരെ മികച്ചതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വാക്‌സിന്റെ ഇടവേള 12 ആഴ്ചയായി വര്‍ദ്ധിപ്പിച്ചിരുന്നു. ഏപ്രിലില്‍ ഇംഗ്ലണ്ടിലെ പൊതു ആരോഗ്യ സംവിധാനം 12 ആഴ്ച ഇടവേളയില്‍ രണ്ടാം ഡോസ് എടുക്കുന്നത് 65 മുതല്‍ 80 ശതമാനം വരെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ ആദ്യ ഡോസിന് നാല് ആഴ്ചയ്ക്കുശേഷം രണ്ടാം ഡോസ് എടുത്താല്‍ മതിയെന്നാണ് പ്രഖ്യാപിച്ചിരുന്നത്. മെയ് 13ന് ഇന്ത്യന്‍ ആരോഗ്യമന്ത്രാലയം വാക്‌സീന്‍ ഡോസുകളുടെ ഇടവേള 6-8 ആഴ്ചയില്‍നിന്ന് 12-16 ആഴ്ചയായി വര്‍ധിപ്പിച്ചു. ഈ സമയം രാജ്യത്ത് രോഗികള്‍ വല്ലാതെ ഉയരുകയും വാക്‌സിന് ക്ഷാമം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതോടെ വാക്‌സിന്‍ ഡോസ് ഇടവേള വര്‍ദ്ധിപ്പിച്ചത് വാക്‌സിന്‍ ക്ഷാമം മൂലമാണെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു.

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ ഗവേഷണസംഘം കോവിഷീല്‍ഡ് വാക്‌സീന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമാണെന്നും, രണ്ട് ഡോസ് എടുക്കുന്നതോടെ 65 ശതമാനം ഫലപ്രാപ്തി ലഭിക്കുമെന്നും കണ്ടെത്തിയതായി ഡോ.അറോറ പറഞ്ഞു. കൊവിഷീല്‍ഡും കൊവാക്‌സിനും എടുത്തവര്‍ക്കുള്ള സുരക്ഷ സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button