അഫ്ഗാനിൽ താലിബാൻ ഭീകരരുമായി ഏറ്റുമുട്ടൽ
കാബൂൾ : അഫ്ഗാനിസ്താനിൽ സുരക്ഷാ സേനയും താലിബാൻ ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഭീകരരുടെ ആക്രമണത്തിൽ 23 സുരക്ഷാ സേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അഫ്ഗാന്റെ വടക്കൻ പ്രവിശ്യയായ ഫർയാബിലായിരുന്നു സംഭവം.
മേഖലയിൽ താലിബാൻ സംഘം നിലയുറപ്പിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭീകരരെ അറസ്റ്റ് ചെയ്യാൻ എത്തിയതായിരുന്നു സുരക്ഷാ സേന.എന്നാൽ താലിബാന്റെ താവളത്തിലേക്ക് പ്രവേശിച്ചതും സുരക്ഷാ ഉദ്യോഗസ്ഥരെ ഭീകരർ ആക്രമിക്കാൻ ആരംഭിച്ചു. ശക്തമായ ആക്രമണത്തിൽ പിടിച്ചു നിൽക്കാനാകാതെ സേന പിൻവാങ്ങുകയാണുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഭീകരരുടെ ആക്രമണത്തിൽ ആറ് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ഭീകരർക്കെതിരായ നടപടികൾ തുടരുമെന്ന് സുരക്ഷാ സേന അറിയിച്ചു. അഫ്ഗാൻ- താലിബാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഭീകരരുടെ ആക്രമണം.